ആലപ്പുഴ : ജില്ലയിലെ അഞ്ചാലുംക്കാവ്, വളഞ്ഞവഴി ഫിഷ്ലാൻഡിങ് സെന്ററുകളിൽ നിന്നും ആഗസ്റ്റ് 21  രാവിലെ 6 മുതൽ  മത്സ്യബന്ധനത്തിന് പോകുന്നതിനും  ഉച്ചയ്ക്ക് 12 മണിവരെ മത്സ്യബന്ധനം നടത്തുന്നതിനുംഅനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി.  രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മത്സ്യ വിപണനത്തിനും അനുമതിയുണ്ട്.

കണ്ടെയ്ൻമെൻറ് സോണുകൾ, ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാനോ  ഈ മേഖലയിലെ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല.

മത്സ്യബന്ധന യാനങ്ങൾക്ക് അതത് മത്സ്യഭവനുകളിൽ നിന്നും ലഭിക്കുന്ന കാർഡുകളുടെ അടിസ്ഥാനത്തിൽ മാത്രം മത്സ്യബന്ധനത്തിൽ ഏർപ്പെടാം.
യാനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട ബോട്ടുകൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കാം.
മത്സ്യബന്ധന യാനത്തിൻറെ രജിസ്ട്രേഷൻ രേഖകൾ, മത്സ്യത്തൊഴിലാളികളുടെ എണ്ണം, പേരുകൾ, ആധാർ കാർഡുകൾ എന്നിവയുമായെത്തി  രാവിലെ 10 മുതൽ 1 മണി വരെ എത്തി കാർഡുകൾ ഏറ്റുവാങ്ങണം.
മത്സ്യബന്ധനത്തിനും വിപണനത്തിനും ഈ കേന്ദ്രത്തിൽ എത്തുന്നവർ നിർബന്ധമായും covid19jagratha.kerala.nic.in എന്ന പോർട്ടലിൽ ക്യു ആർ കോഡ് പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ്.

രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് മത്സ്യ വിപണനം നടത്താനുള്ള സമയം. ടോക്കൺ സമ്പ്രദായത്തിൻറെ അടിസ്ഥാനത്തിൽ സാമൂഹിക അകലം പാലിച്ച് കോവിഡ് പ്രോട്ടോകോൾ പ്രകാരം ചെറുകിട  കച്ചവടക്കാർ, ഇരുചക്ര -മുച്ചക്ര വാഹന കച്ചവടക്കാർ എന്നിവർക്ക് രാവിലെ 6 മുതൽ 9 വരെയും, മൊത്ത കച്ചവടക്കാർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും കേന്ദ്രത്തിലെത്തി മത്സ്യം വാങ്ങാവുന്നതാണ്. പൊതുജനങ്ങൾക്ക് ഈ കേന്ദ്രത്തിലെത്തി മത്സ്യം വാങ്ങുന്നത് അനുവദനീയമല്ല.

മത്സ്യ ലേലം പൂർണമായും നിരോധിച്ചിട്ടുണ്ട്. ജനകീയ കമ്മിറ്റികൾ മുഖേന മത്സ്യ വിപണനത്തിനുള്ള വില നിശ്ചയിക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനം, മത്സ്യഭവൻ, ജനകീയ കമ്മിറ്റി എന്നിവർ ഉറപ്പുവരുത്തണം