കരിപ്പുഴ തോടിന് കുറുകെ പാർക്ക് ജംഗ്ഷൻ പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം
ആലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തിൽ 120.7 കോടി രൂപ ചെലവിൽ എട്ട് പാലങ്ങളാണ് ഈ സർക്കാർ നിർമിക്കുന്നതെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. കായംകുളം നിയോജകമണ്ഡലത്തിലെ ഷഹിദാർപള്ളി ടെക്സ്മോ ജംഗ്ഷൻ റോഡിൽ കരിപ്പുഴ തോടിന് കുറുകെ നിർമിക്കുന്ന പാർക്ക് ജംഗ്ഷൻ പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തൊട്ടാകെ 517 പാലങ്ങളാണ് നിർമിക്കുന്നത്. ഇതിൽ നൂറിന് മുകളിൽ പാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണ മേഖലയിൽ വിപ്ലവം തന്നെയാണ് സംസ്ഥാനത്ത് നടക്കുന്നത്. പാർക്ക് ജംഗ്ഷൻ പാലം ആധുനിക രീതിയിൽ പുനർനിർമികുന്നതോടെ മാത്രമേ നഗരത്തിന്റെ കൂടുതൽ വികസനം സാധ്യമാകൂ. എംഎൽഎ മുൻകൈ എടുത്തതാണ് ഇത്രയധികം വികസന പ്രവർത്തനങ്ങൾ ഇവിടെ നടപ്പാക്കുന്നത്. കായംകുളത്തെ എല്ലാ നിലയിലും പുതുക്കി പണിയുക എന്ന കാഴ്ചപ്പാടാണ് എംഎൽഎ യ്ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. സ്കൂൾ, ആശുപത്രി തുടങ്ങി വിവിധ കെട്ടിടങ്ങളാണ് പൊതുമരാമത്തു വകുപ്പിന് കീഴിൽ ആധുനിക രീതിയിൽ നിർമിച്ചു വരുന്നത്.
5.46 കോടി രൂപ ചെലവിൽ ഏഴര മീറ്റർ കാരിയേജ് വേയും ഒന്നര മീറ്റർ വീതിയിൽ ഇരു വശങ്ങളിലും നടപ്പാതയും ഉൾപ്പെടെ പതിനൊന്ന് മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. ഒരു സ്പാനുള്ള പാലത്തിന്റെ ആകെ നീളം 19.60മീറ്ററാണ്. പാലത്തിന്റെ രൂപഭംഗിക്കായി 27.40മീറ്റർ ഉയരത്തിൽ നാലുഗോപുരവും ഉൾപ്പെടുത്തിയാണ് പാലം നിർമിക്കുന്നത്.
യു പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. വികസന പ്രവർത്തനങ്ങളുടെ  കുത്തൊഴുക്കാണ് ഈ സർക്കാരിന്റെ കാലത്ത് നടക്കുന്നതെന്ന് എം എൽ എ പറഞ്ഞു. പൊതുമരാമത്തു പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർ എസ്‌. മനോമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. കായംകുളം നഗരസഭാധ്യക്ഷൻ എൻ. ശിവദാസൻ, കൗൺസിലർമാരായ സജ്‌ന ഷഹീർ, ഷീബദാസ്, കോ -ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ ചെയർമാൻ എം എ അലിയാർ, സുപ്രണ്ടിംഗ് എഞ്ചിനീയർ മഞ്ജുഷ പി ആർ എന്നിവർ പ്രസംഗിച്ചു.