കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് രൂപീകരിച്ച ക്വിക്ക് റെസ്‌പോണ്‍സ് ടീമുകള്‍ വില്ലേജ് തലത്തിലുള്ള പരിശോധന തുടരുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

അസിസ്റ്റന്റ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ, പോലീസ് ,തദ്ദേശ സ്വയംഭരണം എന്നീ വകപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം
പൊതു സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മാര്‍ക്കറ്റുകള്‍ , തുടങ്ങിയ കേന്ദ്രങ്ങളില്‍ രോഗപ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. ഓണത്തോടുബന്ധിച്ച് ഇവര്‍ നടത്തിയ ഊര്‍ജിത പരിശോധനയില്‍ 1260 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

************

പോലീസ് പരിശോധന: കോവിഡ് പ്രതിരോധം ലംഘിച്ചവർ പിഴയായി നല്‍കിയത് 14.8 ലക്ഷം രൂപ

ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ കോട്ടയം ജില്ലയില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചവരില്‍നിന്ന് പിഴയിനത്തില്‍ പോലീസ് ഈടാക്കിയത് 14.8 ലക്ഷം രൂപ.

സമൂഹിക അകലം പാലിക്കാത്തതിന് 6900 പേര്‍ക്കും മാസ്‌ക് ധരിക്കാത്തതിന് 4301 പേര്‍ക്കും പിഴയൊടുക്കേണ്ടിവന്നു. ഏറ്റവും കൂടുതല്‍ തുക പോലീസ് പിഴയിനത്തില്‍ ഈടാക്കിയത് ഓഗസ്റ്റ് 29നാണ്- 203400 രൂപ.

ക്വാറന്റയിന്‍ ലംഘിച്ച ഒന്‍പതു പേര്‍ ഉള്‍പ്പെടെ 258 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ കളക്ടര്‍ രൂപീകരിച്ച ക്വിക് റെസ്‌പോണ്‍സ് ടീമുകളുടെ പരിശോധനയെത്തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ക്ക് പുറമെയാണിത്.

എല്ലാ കേന്ദ്രങ്ങളിലും പോലീസ് പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അറിയിച്ചു.