പ്രളയം ജീവിതം തകർത്തറിഞ്ഞവർക്ക് നേരെ കരുതലിന്റെ ‘പ്രളയപ്പുരകൾ’ നീട്ടി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്. 2018ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട 14 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകുകയാണ് പഞ്ചായത്ത്. സെപ്റ്റംബർ 12 രാവിലെ 9.30ന് കുറ്റിലക്കടവ് ഫ്ളാറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ജില്ലാ കളക്ടർ എസ് ഷാനവാസിന് വീടുകളുടെ താക്കോൽ കൈമാറും.
പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കനോലി കനാലിനോട് ചേർന്ന് 60 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് റോട്ടറി ക്ലബ്ബിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവഴിച്ച് ഭവനസമുച്ചയം പണിപൂർത്തീകരിച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ഡയറക്ടർ ഡോ. ശങ്കർ രൂപകല്പന ചെയ്ത വീടുകൾ ഓരോന്നും 530 ചതുരശ്ര അടി വീതമാണ്. ഇരുനിലകളിലായി നാല് വീടുകൾ അടങ്ങുന്ന ഭവനസമുച്ചയങ്ങളാണിവ. രണ്ട് കിടപ്പുമുറി, അറ്റാച്ച്ഡ് ബാത്റൂം, വരാന്ത, അടുക്കള, ബാൽക്കണി എന്നിവയുള്ള വീടുകളിൽ വൈദ്യുതീകരണം അടക്കമുള്ള പണികളും ഹാബിറ്റാറ്റ് തന്നെയാണ് പൂർത്തിയാക്കിയത്.
വീടുകൾ നിർമ്മിക്കാനാവശ്യമായ റവന്യൂ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കലിനായി മുൻ തൃശൂർ ജില്ലാ കളക്ടർ ടി.വി. അനുപമയാണ് മുൻകൈ എടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത് പറഞ്ഞു. പെരിഞ്ഞനം ആർ എം വി എച്ച് എസ് സ്കൂളിലെ മാനേജർ ഫാത്തിമ മോഹൻ സഹകരിച്ച് നാല് സെന്റ് ഭൂമി പുറമ്പോക്ക് ഭൂമിയിലേക്കുള്ള വഴിക്കായി വിട്ട് നൽകി. രണ്ട് മീറ്റർ വഴി പിന്നീട് 12 അടിയാക്കി മാറ്റി. ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി 1,72,000 രൂപ മുഹമ്മദ് മതിലകത്ത് വീട്ടിൽ എന്ന പ്രവാസി നൽകി. പദ്ധതി പ്രദേശത്തിനു മുന്നിലൂടെ പോകുന്ന തോടിന്റെ സംരക്ഷണത്തിനായി ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിൽ നിന്ന് 15 ലക്ഷം രൂപ വകയിരുത്തി തോടിന്റെ സൈഡ് ഭിത്തികൾ കെട്ടി സംരക്ഷിക്കുകയും ചെയ്തു. ഇത് മൂലം കൂടുതൽ സ്ഥലം ലാഭിക്കാൻ സാധിച്ചു. പഞ്ചായത്ത് ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ ഉപയോഗിച്ച് കാന നിർമ്മിക്കുകയും 5 ലക്ഷം രൂപ ഉപയോഗിച്ച് വഴി മുഴുവനായി ടൈൽ വിരിക്കുകയും ചെയ്തു.
ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും.