വേളിക്കായലോരത്ത് ഇനി പുകയില്ലാത്ത കൽക്കരി ട്രെയിനോടും. സൗരോർജ്ജത്തിലാണ് മിനിയേച്ചർ ട്രെയിൻ സർവീസ്. രണ്ട് കിലോമീറ്ററാണ് ഒരു ട്രിപ്പിന്റെ ദൈർഘ്യം. വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് മിനിയേച്ചർ ട്രെയിൻ സർവീസ് തുടങ്ങുന്നത്. കുട്ടികളെ ആകർഷിക്കാനായാണ് കൗതുകം നിറയ്ക്കുന്ന പുതുസംരംഭമെന്ന് പരീക്ഷണ യാത്രയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തിയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.


സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ട്രെയിൻ സർവീസ് ഒരു മാസത്തിനകം പ്രവർത്തന സജ്ജമാകും. ബംഗലുരുവിൽ നിന്നാണ് മൂന്ന് കോച്ചുകളും എഞ്ചിനും എത്തിച്ചത്. രണ്ട് ജീവനക്കാരടക്കം 48 പേർക്ക് സഞ്ചരിക്കാം. സ്റ്റേഷൻ ഉൾപ്പടെ സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുക. ഒമ്പത് കോടി രൂപയുടെ പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം സെക്രട്ടറി റാണി ജോർജ്ജും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.