വ്യാജ വാർത്തകളുടെ വ്യാപനം ജനാധിപത്യത്തെ അപകടപെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാജ വാർത്തകൾ ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ സർക്കാരിനോ മാത്രം ദോഷമോ ഗുണമോ ചെയ്യുന്ന കാര്യമല്ല, സാമൂഹത്തിനെയാകെ ബാധിക്കുന്ന ഒരു വിപത്താണ്.
വ്യാജ വാർത്തകൾ തടയണം എന്ന കാര്യത്തിൽ ആർക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാവാനിടയില്ല. വ്യാജവാർത്തകൾക്കെതിരെ നടപടി എടുക്കാൻ പ്രത്യേക സംവിധാനം പോലീസിന്റെ നേതൃത്വത്തിൽ ഒരുക്കുന്നത് ചിലരിൽ തെറ്റിധാരണയുണ്ടാക്കിയിട്ടുണ്ട്
മാധ്യമ സ്വാതന്ത്ര്യത്തെ ആരും ഇവിടെ ഹനിക്കില്ല. തെറ്റുപറ്റിയാൽ തിരുത്തണം. അതിൽ വിമുഖത പാടില്ല. ചില മാധ്യമങ്ങൾ തങ്ങൾക്ക് തെറ്റ് പറ്റിയാൽ തിരുത്താനോ, തെറ്റായ വാർത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ ശരിയായ വാർത്ത കൊടുക്കുവാനോ തയ്യാറാവുന്നില്ല. ഒരു മാധ്യമത്തിന്റെ ഏകപക്ഷീയമായ വേട്ടയാടലിനെ തുടർന്ന് ഡൽഹിയിൽ ഒരു അമ്മയ്ക്കും മകനും ജീവൻ നഷ്ടപ്പെട്ടത് ആരും മറന്നു കാണില്ല.
70 രൂപ ഓട്ടോക്കാശ് പിരിച്ചതിന്റെ പേരിൽ കുട്ടനാട്ടിലെ ഓമനക്കുട്ടൻ നേരിടേണ്ടി വന്ന മാധ്യമ വിചാരണ നമ്മുടെ മുന്നിൽ ഉണ്ട്. ആ വാർത്തയുടെ നിജസ്ഥിതി പുറത്തു കൊണ്ട് വന്നതും മാധ്യമങ്ങൾ തന്നെ. ഒട്ടുമിക്ക മാധ്യമങ്ങളും തുടർന്ന് ആ വാർത്ത തിരുത്തി, അദ്ദേഹത്തോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള വാർത്തയും കൊടുത്തു. ഒരു കൂട്ടർ അത് തിരുത്താൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ ഘട്ടത്തിൽ കോവിഡുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ വളരെ ഗൗരവമായി കാണേണ്ടതുണ്ട്. മാധ്യമ നൈതികയും ധാർമിക നിലപാടും ഉയർത്തിപ്പിടിക്കുന്ന എല്ലാ മാധ്യമങ്ങളും വ്യാജ വാർത്തകൾക്കെതിരായ നടപടികളിൽ പൂർണമായി സഹകരിക്കും.
തെറ്റായ വാർത്തകളും അടിസ്ഥാനരഹിതമായ നിഗമനങ്ങളും നുണപ്രചരണവും ഇന്നത്തെ കാലത്ത് നാട്ടിൽ കുറെ ആപത്തുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.