കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്ന  മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിലവിൽ സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി.
ജാഗ്രതാ നിർദേശം നൽകിയ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ ആരും കടലിൽ ഇല്ലെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. മത്സ്യബന്ധനത്തിന് പുറംകടലിൽ പോയവരെ തിരിച്ചെത്തിക്കണമെന്നും  മുഖ്യമന്ത്രി നിർദ്ദേശിച്ചു.  പുറംകടലിൽ ഉള്ളവരെ തിരിച്ചെത്തിക്കാൻ കോസ്റ്റ്ഗാർഡിന്റെയും നേവിയുടെയും സേവനം ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരന്തരം  നിരീക്ഷിക്കാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനും  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും മുഖ്യമന്ത്രി നിർദേശം നൽകി. മഴ ശക്തമായാൽ നഗരങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടാവാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ നഗരസഭകളും  പൊതുമരാമത്ത് വകുപ്പും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ  മാര്‍ച്ച 12ന്  വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
യോഗത്തിൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ,
റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ, പ്രിൻസിപ്പൽ സെക്രട്ടറി വി എസ് സെന്തിൽ, സെക്രട്ടറി എം. ശിവശങ്കർ, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസ്, ഐ.ജി.മനോജ് അബ്രഹാം, ഡി.ഐ.ജി. ഷഫീൻ അഹമ്മദ്,
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ്. സുദേവൻ, ഫിഷറീസ് ഡയറക്ടർ വെങ്കിടേശപതി,  ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്
തുടങ്ങിയവർ പങ്കെടുത്തു.