എറണാകുളം: കഴിഞ്ഞ ദിവസം ആലുവ എടത്തല പഞ്ചായത്തിൽ കാറ്റിലും മഴയിലും നാശനഷ്ടം നേരിട്ട വീടുകളും പ്രദേശങ്ങളും ജില്ലാ കലക്ടർ എസ്.സുഹാസ് സന്ദർശിച്ചു. വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായും നാശനഷ്ടം തിട്ടപ്പെടുത്തിയതായും കലക്ടർ അറിയിച്ചു. മൂന്ന്, പതിനേഴ് വാർഡുകളിലെ ഏഴ് വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. രണ്ട് വീടുകൾ പൂർണ്ണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നു. ഏഴ് വീടുകളും കലക്ടർ സന്ദർശിച്ചു. തുടർ ആശ്വാസ നടപടികൾ ഉണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു. എടത്തല പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജിത അബ്ബാസ്,ആലുവ തഹസിൽദാർ പി.എൻ. അനി എന്നിവർ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.