വയനാട് ചുരത്തിന് ബദൽപാതയായി വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാതയ്ക്കാണ് നിർമ്മാണത്തുടക്കമാകുന്നത്.

പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നത്. ഈ മേഖലയിൽ പ്രാവീണ്യം നേടിയ കൊങ്കൺ റയിൽവേ കോർപറേഷനെയാണ് തുരങ്ക പാതയുടെ നിർമ്മാണ പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതൽ നിർമ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കൺ റയിൽവേ കോർപറേഷൻ നിർവഹിക്കും. 658 കോടി രൂപയുടെ പ്രാഥമിക ഭരണാനു തി നൽകിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു നിന്നും നിർദിഷ്ട തുരങ്കപാത ആരംഭിച്ചു കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കും. തുരങ്കപാതയിലേക്ക് എത്തിച്ചേരാനായി കോഴിക്കോട് ജില്ലയിൽ കുന്നമംഗലത്തു ദേശീയപാത 766 ൽ നിന്ന് വഴി മാറി നിലവിലുള്ള പൊതുമരാമത്തു വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും.
സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്ക പാതയ്ക്ക് പ്രതീക്ഷിക്കുന്ന ദൈർഘ്യം 6.90 കിലോമീറ്ററാണ്. രാജ്യത്തെ മൂന്നാമത്തെ ദൈർഘ്യമുള്ള തുരങ്ക പാതയാകുമിത്.
കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതിനുള്ള ബദൽ സംവിധാനമായ പദ്ധതി ടൂറിസം മേഖലയ്ക്ക് വമ്പൻ കുതിപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തിൻ്റെ വികസന രംഗത്തെ പുതിയ ചുവടുവെപ്പാകും തുരങ്ക പാത.
തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.