കോവിഡ് പ്രതിരോധം പാലിച്ചുകൊണ്ട് വിരസതയ്ക്ക് വിരാമമിട്ട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. ആറു മാസത്തിലധികമുള്ള അടച്ചിടലിനുശേഷം പുത്തനുണര്‍വ്വുമായി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്‍തുറന്നപ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് മലമ്പുഴ റോക്ക് ഗാര്‍ഡനിലാണ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കിയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് വരുന്നത്.

 

ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, വാടിക ഗാര്‍ഡന്‍, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി, മലമ്പുഴ റോക്ക് ഗാര്‍ഡന്‍ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികള്‍ക്കായി നിലവില്‍ തുറന്നിരിക്കുന്നത്. ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ 75 പേര്‍ക്ക് വീതവും, വാടിക ഉദ്യാനം, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി, മലമ്പുഴ റോക്ക് ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ 50 പേര്‍ക്കും, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ 250 പേര്‍ക്കുമാണ് നിലവില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

സന്ദര്‍ശകര്‍ക്കായി താപ പരിശോധന, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് സൗകര്യങ്ങളും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഡിസ്‌പ്ലേ ബോര്‍ഡുകളും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. എപ്പോഴും സ്പര്‍ശം ഏല്‍ക്കാന്‍ സാധ്യതയുള്ള ഹാന്‍ഡ് റെയിലുകള്‍, ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍, ഷെല്‍ട്ടറുകള്‍ എന്നിവയിലും ടോയ്ലറ്റുകള്‍ക്കും വിശ്രമമുറികള്‍ക്കും കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തി സുരക്ഷ ഉറപ്പാക്കാന്‍ മുന്‍ഗണന നല്‍കി വരുന്നുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ് അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്തംഭിച്ച ടൂറിസം മേഖല രണ്ട് ഘട്ടമായാണ് തുറക്കുന്നത്. സഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ സാധ്യമാകുന്ന പ്രദേശങ്ങള്‍ ഒന്നാം ഘട്ടത്തിലും തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത ബീച്ച് പോലുള്ള മേഖലകള്‍ രണ്ടാംഘട്ടത്തിലും ഉള്‍പ്പെടുത്തിയാണ് തുറക്കുക.