അഗ്‌നിരക്ഷാ സേനയിലെ ജില്ലാ ഓഫീസര്‍മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡിന് അഗ്‌നിശമനസേനാ ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍ അര്‍ഹനായി.

ജില്ലാ ഓഫീസര്‍മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ആദ്യ അവാര്‍ഡാണിത്. അഗ്‌നിരക്ഷാസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്വം നല്‍കിയതിനാണ് പുരസ്‌ക്കാരം. ജില്ലയില്‍ 2018, 2019 വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയത്തില്‍ നിരവധി പേരെ രക്ഷപ്പെടുത്തുന്നതിനും ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും അരുണ്‍ഭാസ്‌കര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.

നിലമ്പൂരിലെ കവളപ്പാറയില്‍ 2019 ല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കൂടാതെ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാലത്ത് നിരവധി പേര്‍ക്ക് വിവിധ രീതിയുള്ള സഹായങ്ങളെത്തിക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങിയിട്ടുണ്ട്.

കോഴിക്കോട് മിഠായിതെരുവില്‍ ഉണ്ടായ അഞ്ച് തീപ്പിടുത്തങ്ങളില്‍ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടത്തുകയും ജീവഹാനി, നാശനഷ്ടം എന്നിവ പരമാവധി ഒഴിവാക്കുകയും ചെയ്തു. മിഠായിത്തെരുവിനെ ഹെറിറ്റേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫയര്‍ ഹൈഡ്രന്റ് സിസ്റ്റം സ്ഥാപിക്കുകയും സുരക്ഷിതമായ ഷോപ്പിംഗ് സെന്ററാക്കി മാറ്റുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു.  കോഴിക്കോടുണ്ടായ എല്‍.പി.ജി ടാങ്കര്‍ ലോറി അപകടങ്ങളിലും കൊടുവള്ളിയിലുണ്ടായ ആസിഡ് ലോറി അപകടത്തിലും മികച്ച രീതിയിലുള്ള സുരക്ഷാ പ്രവര്‍ത്തനം നടത്തുകയും ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ 2018 ല്‍ ഉണ്ടായ പ്രളയത്തില്‍ നാലായിരത്തോളം പേരെ രക്ഷപ്പെടുത്തുന്നതിനും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും നേതൃത്വം നല്‍കി. നഗരത്തില്‍ കെട്ടിടം തകര്‍ന്നു വീണ ഉണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും രണ്ടു പേരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. നിലമ്പൂരിലെ കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 58 പേരെ മണ്ണിനടിയില്‍ നിന്നും പുറത്തെടുക്കാന്‍ നേതൃത്വം നല്‍കി. ഇതിനു പുറമെ നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അരുണ്‍ ഭാസ്‌ക്കര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.