ജില്ലാ ആയുര്‍വേദ ആശുപത്രി സാര്‍ക് യൂനിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കായികാധ്യാപകര്‍ക്കും പരിശീലകര്‍ക്കുമായി പ്രാണ 2018 ഏകദിന ശില്‍പശാല നടത്തി. ജില്ലാകലക്റ്റര്‍ ഡോ.പി.സുരേഷ്ബാബു ശില്‍പശാല ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ ആവശ്യമാണ് സ്‌പോര്‍ട്‌സ് ആയുര്‍വേദമെന്നും ചികിത്സ ഫലപ്രദവും പാര്‍ശ്വഫലരഹിതവുമാണെന്ന് കലക്റ്റര്‍ അഭിപ്രായപ്പെട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം)ഡോ.ബി. സജീവ് കുമാര്‍ അധ്യക്ഷനായി. അസി.സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. വൈഭവ് സക്‌സേന മുഖ്യാതിഥിയായി . അലോപ്പതിയേക്കാള്‍ മികച്ച രീതിയില്‍ കായിക പ്രതിഭകളെ തിരഞ്ഞെടുക്കാനും മാനസിക-ശാരീരിക പ്രാവീണ്യം ഉണ്ടാക്കുവാനും ആയുര്‍വേദത്തിന് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശിഷ്ടാതിഥികളായ ഒളിംപ്യന്‍ പ്രീജ ശ്രീധരന്‍, എം.കെ അബ്ദുള്‍ ഹക്കീം, ബാദുഷ, എം. ശ്രീശങ്കര്‍ എന്നിവരെ ആദരിച്ചു. പ്രീജ ശ്രീധരന്‍ സാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.പി. റീത്ത, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ആര്‍. സുനില്‍കുമാര്‍, ഡോ.എസ്.ഷിബു, സൂസന്‍ ക്രസ്റ്റീന, കായികാധ്യാപകന്‍ പി.ജി മനോജ് എന്നിവര്‍ സംസാരിച്ചു.
സ്‌പോര്‍ട്‌സ് ആയുര്‍വേദത്തിന്റെ ഉത്ഭവം, സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പരിക്കുകളെ തുടര്‍ന്നുളള ചികിത്സ, പുനരധിവാസം, കായികക്ഷമതയും മെയ് വഴക്കവും വര്‍ധിപ്പിക്കുന്നതിനുളള മാര്‍ഗങ്ങള്‍, പോഷകാഹാരം, സ്‌പോര്‍ട്‌സ് മെഡിസിനില്‍ ഉഴിച്ചിലിന്റെ പങ്ക്, ഡോണ്‍ (Dorn) തെറാപ്പി എന്നിവയെക്കുറിച്ച് വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസുകളെടുത്തു. കായികധ്യാപകരും ആയുര്‍വേദ ഡോക്ടര്‍മാരും പങ്കെടുത്തു.