പത്തനംതിട്ട: പെരുന്തേനരുവി വൈള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്റെ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. മൂന്നു നിലകളോടുകൂടിയ കെട്ടിടമാണു പൂര്‍ത്തിയാകുന്നത്. താഴത്തെ നിലയില്‍ റെസ്റ്ററന്റ് പോലെ ഉപയോഗിക്കാവുന്ന ഇടവും ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റും, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്. രണ്ടാം നിലയില്‍ 250 പേര്‍ക്ക് ഇരിക്കാവുന്ന എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള കോണ്‍ഫറന്‍സ് ഹാള്‍ ഒരുക്കിയിട്ടുണ്ട്. കോണ്‍ഫറന്‍സ് ഹാളിനോടുചേര്‍ന്ന് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശുചിമുറികളുമുണ്ട്.

ഏറ്റവും മുകളിലത്തെ നിലയില്‍ സ്ത്രീകള്‍ക്കും പുരുഷമാര്‍ക്കുമായി പ്രത്യേകം ഡോര്‍മെറ്ററിയും പ്രത്യേക ശുചിമുറികളും നിര്‍മ്മിച്ചിട്ടുണ്ട്. ഡോര്‍മെറ്ററില്‍ മൂന്ന് ഡക്ക് കട്ടില്‍ 15 എണ്ണം വീതം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. 2018 ആദ്യമാസങ്ങളിലാണ് പെരുന്തേനരുവി വൈള്ളച്ചാട്ടത്തിന് സമീപത്തായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലെയ്ഡ് എഞ്ചിനിയറിംഗ് ലിമിറ്റഡ് (കെല്‍) ആണ് നിര്‍മ്മാണം നടത്തുന്നത്. 2017 ലാണ് വിനോദ സഞ്ചാര വകുപ്പ് ഫണ്ടില്‍ നിന്നും 3,22,52,574 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഇതില്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് താഴേക്ക് ഇറങ്ങാന്‍ റാംമ്പ് സൗകര്യം ഒരുക്കുന്നതിനുള്ള തുകയും ഉള്‍പ്പെടുന്നു. റാംമ്പ് നിര്‍മ്മാണം നടന്നുവരുന്നു. കെട്ടിട സമുച്ചയത്തിന്റെ ശേഷിക്കുന്ന പണികള്‍ പൂര്‍ത്തീകരിച്ച് കാലതാമസമില്ലാതെ വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.