പ്രായോഗിക പ്രവർത്തനത്തിലൂടെയും വിശകലനത്തിലൂടെയും കുട്ടികളിൽ ശാസ്ത്രബോധം വർധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടുള്ള ‘മഴവില്ല്’ പദ്ധതി വർത്തമാനകാലത്ത് ഏറെ പ്രസക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഡവലപ്മെൻറ് ആൻറ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) ആരംഭിക്കുന്ന ‘മഴവില്ല്’ പ്രവർത്യാധിഷ്ഠിത ശാസ്ത്ര പഠന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ ഉത്തരവാദിത്വവും സാമൂഹ്യ ഇടപെടലും വളർത്തുന്നതിന് കരുത്തുപകരുന്ന ഇടപെടലാണ് കെ-ഡിസ്‌കിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗണിതശാസ്ത്രത്തിൽ കുട്ടികളുടെ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി കെ-ഡിസ്‌ക് ആരംഭിച്ച ‘മഞ്ചാടി’ പദ്ധതിയുടെ തുടർച്ചയായാണ് സംയോജിത ശാസ്ത്രപഠനം എന്ന ആശയം മുൻനിർത്തി ‘മഴവില്ല്’ പദ്ധതി ആവിഷ്‌കരിച്ചത്. ശാസ്ത്ര പരിശീലനത്തിൽ ശാസ്ത്ര ചരിത്രത്തിന്റെ ഘടകങ്ങൾ ഏകോപിപ്പിക്കുക, കുട്ടികളിൽ അന്വേഷണാത്മകതയും വിമർശനാത്മക ചിന്തയും അപഗ്രഥനശേഷിയും വളർത്തുക, സമൂഹത്തിൽ ശാസ്ത്ര ഉപയോഗത്തെക്കുറിച്ചുള്ള തിരിച്ചറിവ് ശക്തിപ്പെടുത്തുക തുടങ്ങിയവയാണ്  പദ്ധതി മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യങ്ങൾ.

ആദ്യഘട്ടത്തിൽ അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പ്രാഥമിക പങ്കാളികളാക്കുന്നത്. തൃശൂർ കെ.എഫ്.ആർ.ഐ, പാലക്കാട് ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ, തിരുവനന്തപുരം ഗവ: ആർട്സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവയാണ് ഇവ. അതത് മേഖലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണവുമുണ്ടാകും. പ്രൈമറി, മിഡിൽ സ്‌കൂൾ തലങ്ങളിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ പുനഃസംഘടിപ്പിക്കുക എന്നത് യു.ജി.സി മുന്നോട്ടുവെക്കുന്ന മാനദണ്ഡമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.