കാസർഗോഡ്: ജില്ലയില്‍ 162 കേന്ദ്രങ്ങളിലായി 19,354 കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10,631 കുട്ടികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8,723 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന പരീക്ഷ ഏപ്രില്‍ 29ന് അവസാനിക്കും.ജില്ലയിലെ 96 കേന്ദ്രങ്ങളിലായി നടക്കുന്ന പ്ലസ്ടു പരീക്ഷയെഴുതുന്നത് 15,423 കുട്ടികളാണ്. 22 കേന്ദ്രങ്ങളിലായി നടക്കുന്ന വി.എച്ച്.എസ്.ഇ പരീക്ഷയെഴുതുന്നത് 1222 കുട്ടികളാണ്.

പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാ ഹാളുകളും ഫര്‍ണിച്ചറുകളും സ്‌കൂള്‍ പരിസരവും അണുവിമുക്തമാക്കി കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ ഓറിയന്റേഷന് ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം കൂട്ടാന്‍ ഗൃഹ സന്ദര്‍ശനവും നടത്തിയിരുന്നു. പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും കൈകള്‍ ശുചിയാക്കാനുള്ള സോപ്പും വെള്ളവും ലഭ്യമാക്കും. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച ശേഷമാണ് വിദ്യാര്‍ഥികളെ ഹാളിലേക്ക് പ്രവേശിപ്പിക്കുക. ഒരു മുറിയില്‍ പരമാവധി 20 കുട്ടികള്‍ക്കായിരിക്കും പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കുക.