പ്രശസ്ത സാഹിത്യകാരൻ യു.എ. ഖാദറിന്റെ ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ചു.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. സി. ശ്രീധരൻനായരുടെ നിയമന കാലാവധി 13-06-2019 മുതൽ മൂന്നു വർഷത്തേക്ക് ദീർഘിപ്പിച്ചു.
സ്റ്റേറ്റ് അറ്റോർണി അഡ്വ. കെ.വി. സോഹന്റെ നിയമന കാലാവധി അവസാനിച്ചതിനാൽ 15-06-2019 മുതൽ മൂന്നു വർഷത്തേക്ക് ദീർഘിപ്പിച്ചു.
രൂക്ഷമായ കടലാക്രമണത്തിന്റെ സാഹചര്യത്തിൽ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സംസ്ഥാന ഫിഷറീസ് വകുപ്പിൽ നിന്ന് ലഭിക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിൽ അഞ്ചുകിലോ അരി സ്‌പെഷ്യൽ വിഹിതമായി സൗജന്യമായി വിതരണം ചെയ്യും. ഇതിനുള്ള ചെലവ് സിവിൽ സപ്ലൈസ് വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതത്തിൽ നിന്നും നൽകും.
കേരള ഹൈക്കോടതിയിൽ സ്‌പെഷ്യൽ ഗവ. പ്ലീഡർമാരായി നിയമിതരായിട്ടുള്ള എൻ. മനോജ് കുമാർ, എം.ആർ. ശ്രീലത, പി. സന്തോഷ് കുമാർ എന്നിവരുടെയും സീനിയർ ഗവ. പ്ലീഡർമാരായി നിയമിതരായിട്ടുള്ള പി. നാരായണൻ, പി.പി. താജുദീൻ, പി.എൻ. സന്തോഷ് കുമാർ, നിഷ ബോസ് എന്നിവരുടെയും ഔദ്യോഗിക കാലാവധി 22-06-2019 മുതൽ മൂന്നു വർഷത്തേക്ക് ദീർഘിപ്പിച്ചു.
എറണാകുളം സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഗവ. പ്ലീഡറായ എം. രാജീവിന്റെ നിയമന കാലാവധി 03-05-2018 മുതൽ പ്രാബല്യത്തിൽ മൂന്നുവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.
കെ.എൻ. സതീഷിനെ സപ്ലൈകോ സി.എം.ഡിയായി നിയമിക്കാൻ തീരുമാനിച്ചു.
കണ്ണൂർ സർക്കാർ ആയുർവേദ കോളേജിൽ പ്രസൂതിതന്ത്ര, സ്ത്രീരോഗ, കൗമാരഭൃത്യ എന്നീ ഒ.പി. വിഭാഗങ്ങൾ ആരംഭിക്കുന്നതിന് 22 സ്ഥിരം തസ്തികകളും 15 ദിവസവേതനാടിസ്ഥാനത്തിലുള്ള തസ്തികകളും സൃഷ്ടിക്കാൻ തീരുമാനിച്ചു.
ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം എന്ന പദ്ധതിക്കായി ജർമ്മൻ ഫണ്ടിങ് ഏജൻസിയായ കെ.എഫ്.ഡബ്ല്യൂവിൽ നിന്നും 1.8 മില്യൺ യൂറോ സാമ്പത്തിക സഹായം ലഭിക്കുന്നതിന് കെ.എം.ആർ.എൽ സമർപ്പിച്ച പ്രോജക്ട് എഗ്രിമെന്റും ഫൈനാൻസിങ്ങ് എഗ്രിമെന്റും അംഗീകരിച്ചു.
ദേശീയ പട്ടികജാതി ധനകാര്യവികസന കോർപ്പറേഷനുള്ള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ സർക്കാർ ഗ്യാരന്റി തുക നിലവിലുള്ള 20 കോടി രൂപയിൽ നിന്നും 30 കോടി രൂപയായി വർധിപ്പിക്കും.
ഫിഷറീസ് വകുപ്പിന്റെ കീഴിൽ ഒന്നാം ഘട്ടമായി 16 ഉൾനാടൻ മത്സ്യഭവനുകൾ പുതുതായി ആരംഭിക്കും. ഇതിലേക്ക് ഫിഷറീസ് എക്‌സറ്റൻഷൻ ഓഫീസറുടെയും സബ് ഇൻസ്‌പെക്ടർ ഓഫ് ഫിഷറീസിന്റെയും 16 വീതം തസ്തികകൾ സൃഷ്ടിക്കും.
ശുചിത്വമിഷനിൽ അസിസ്റ്റന്റ് കോ-ഓഡിനേറ്റർ (ഐ.ഇ.സി), അസിസ്റ്റന്റ് കോ-ഓഡിനേറ്റർ (എസ്.ഡബ്ല്യു.എം) എന്നിങ്ങനെ 14 തസ്തികകൾ വീതം സൃഷ്ടിക്കും. ഈ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തും.
സമഗ്ര ശിക്ഷാ കേരളയിലെ സ്റ്റാഫ് ഘടന അംഗീകരിച്ച് 40 അധിക തസ്തികകൾ അനുവദിച്ച ഉത്തരവ് സാധൂകരിച്ചു.
ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി, ആലപ്പുഴ – ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിർമാണം, ശംഖുമുഖം എയർപോർട്ട് റോഡ് പുനർനിർമാണം തുടങ്ങിയവയ്ക്ക് ആവശ്യമായിവരുന്ന തുക കേരള പുനർനിർമാണത്തിനായി ലോക ബാങ്ക് ലഭ്യമാക്കുന്ന വായ്പയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു.
വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരുദ്ധാരണ പദ്ധതിക്ക് ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ നിന്നും ഭാഗികമായി വിനിയോഗിക്കും. 100 കോടി രൂപ ജലവിഭവ വകുപ്പിന്റെ പ്രവൃത്തികൾക്ക് നൽകണമെന്ന ഭേദഗതികൂടി മന്ത്രിസഭ അംഗീകരിച്ചു.
നാഷണൽ പെൻഷൻ സ്‌കീം റിവ്യൂ കമ്മിറ്റിയുടെ തുടർ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചു.