കേരളത്തിലെ പ്രധാന സാഹസിക ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി തുഷാരഗിരിയെ മാറ്റുമെന്ന് ദേവസ്വം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ ഭൂപ്രകൃതി സാഹസിക ടൂറിസത്തിന് അനുയോജ്യമാണ് . കോടഞ്ചേരി ചാലിപുഴയില്‍ ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിനോദസഞ്ചാര മേഖലയില്‍ കാഴ്ചകള്‍ക്കൊപ്പം സാഹസികതയിലും ചെറുപ്പക്കാര്‍ താല്പര്യം കാണിക്കുന്നുണ്ട്. കണ്ടു മറന്ന സ്ഥലത്തിന് പുറമെ കേരളത്തിന്റെ ഉള്‍നാടന്‍ ഭൂപ്രകൃതിയും കാലാവസ്ഥയും സാഹസിക ടൂറിസത്തിനു ഏറെ അനുയോജ്യമാണ്. കേരളത്തില്‍ കോടഞ്ചേരി പോലെ ഉള്ള സ്ഥലങ്ങള്‍ കണ്ടെത്തി സാഹസിക ടൂറിസം സാധ്യത ഉപയോഗിക്കാനാകണം എന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാഹസിക ടൂറിസത്തില്‍ കേരളത്തിന് പുതിയ ചരിത്രം സൃഷ്ടിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ആദ്യവര്‍ഷങ്ങളില്‍ അഞ്ചുമുതല്‍ എട്ടുവരെ രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുപ്പിക്കാന്‍ മാത്രം കഴിഞ്ഞിരുന്ന കോടഞ്ചേരിയില്‍ വര്‍ഷം കൂടുന്തോറും വിദേശ താരങ്ങളുടെ പങ്കാളിത്തം വര്‍ധിക്കുന്നത് സംഘടനാ മികവിന്റെയും ഒപ്പം ജനങ്ങളുടെ സഹകരണത്തിന്റെയും വിജയമാണ്.

കായാക്കിങ്ങിനു പുറമേ പാരാഗ്ളൈഡിങ്, സ്‌കൂബ ഡൈവിംഗ്, മൗണ്ടന്‍ സൈക്കിളിങ്തുടങ്ങിയ സാഹസിക കായിക വിനോദങ്ങള്‍ക്കും ഇവിടം അനുയോജ്യമാണ്. സാഹസിക മത്സരങ്ങളുടെയും അതിനനുയോജ്യമായ പ്രദേശങ്ങളുടെയും പേരു ഉള്‍പ്പെടുത്തി ഗൈഡ് ലൈന്‍ തയ്യാറാക്കി കേരളത്തില്‍ സാഹസിക ടൂറിസത്തിനു കൂടുതല്‍ സാധ്യതകള്‍ നല്‍കുന്ന പദ്ധതികള്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.