*കാലവർഷക്കെടുതിക്ക് ഇരയായ കുടുംബങ്ങൾക്ക് 10,000 രൂപ അടിയന്തരസഹായം


*വീട് വാസയോഗ്യമല്ലാതായവർക്ക് നാലു ലക്ഷം രൂപ

പ്രളയക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്തു ലക്ഷം രൂപ സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീടുകൾ വാസയോഗ്യമല്ലാതായവർക്ക് നാലു ലക്ഷം രൂപയും സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും നൽകും. കാലവർഷക്കെടുതികൾക്ക് ഇരയായവർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് എസ്.ഡി.ആർ.എഫ് മാനദണ്ഡങ്ങൾക്കനുസരിച്ച് പതിനായിരം രൂപ വീതം അടിയന്തരസഹായം നൽകും.

കൃത്യമായ പരിശോധന നടത്തിയാവും അർഹരെ നിശ്ചയിക്കുക. വില്ലേജ് ഓഫീസറും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും പരിശോധന നടത്തി അർഹരെ കണ്ടെത്തും. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫ് മാനദണ്ഡങ്ങൾക്കനുസരിച്ച് കഴിഞ്ഞ തവണ നൽകിയതു പോലെ സഹായം ലഭ്യമാക്കും.

പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്ത് വീടു വിട്ട് ക്യാമ്പുകളിലെത്തിയവരെയും ദുരന്തബാധിത കുടുംബമായി കണക്കാക്കും. ബന്ധുവീടുകളിലേക്ക് മാറിയവരെയും പരിഗണിക്കും. കൃഷിനാശം, മത്‌സ്യക്കൃഷിയുടെ നാശം, കുടിവെള്ള പദ്ധതികളുടെയും ജലസേചന പദ്ധതികളുടെയും നാശം, റോഡുകൾ, പൊതുകെട്ടിടങ്ങൾ എന്നിവയുടെ പുനർനിർമാണം എന്നിവയ്ക്ക് കഴിഞ്ഞ പ്രളയകാലത്തെ അതേ മാനദണ്ഡ പ്രകാരം പണം നൽകും.

ദുരന്തത്തിനിരയായവർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നൽകുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും വ്യാപാരസ്ഥാപനങ്ങളുടെ കാര്യത്തിൽ ശുപാർശ നൽകാനും മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. മന്ത്രിമാരായ ഇ. പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് അംഗങ്ങൾ. എ. എ. വൈ വിഭാഗങ്ങൾക്ക് 35 കിലോ അരി ഇപ്പോൾ സൗജന്യമായി നൽകുന്നുണ്ട്. ഇവർ ഒഴികെ ദുരന്തം ബാധിച്ച എല്ലാ കുടുംബങ്ങൾക്കും ഒരു കുടുംബത്തിന് 15 കിലോ വീതം അരി സൗജന്യമായി നൽകും.

തീരമേഖലയിലെ മത്‌സ്യത്തൊഴിലാളി കുടുംബങ്ങളും ഇതിൽ ഉൾപ്പെടും. നാശനഷ്ടം കണക്കാക്കി കേന്ദ്രസഹായം തേടുന്നതിന് മെമ്മോറാണ്ടം തയ്യാറാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള സമതിയെ നിയോഗിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. ബിശ്വാസ് മേത്ത, മനോജ് ജോഷി, ഡി. കെ. സിംഗ്, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു എന്നിവരാണ് അംഗങ്ങൾ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സംഭാവന കൈമാറി നൽകുന്നതിന് പൊതുമേഖല, സഹകരണ ബാങ്കുകൾ കമ്മിഷൻ ഈടാക്കരുതെന്ന് സംസ്ഥാന ബാങ്കിംഗ് സമിതിയോട് ആവശ്യപ്പെടും. ദുരിതബാധിതർക്ക് ആശ്വാസധനസഹായം നൽകുന്ന അക്കൗണ്ടിൽ കുറഞ്ഞ ബാലൻസ് വേണമെന്ന നിബന്ധന ഒഴിവാക്കാനും ആവശ്യപ്പെടും.

ഇത്തവണ ഉരുൾപൊട്ടലാണ് കൂടുതലായുണ്ടായത്. 64 ഓളം ഉരുൾപൊട്ടലുകളാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇത് കൂടുതൽ മരണത്തിന് വഴിവച്ചു. പ്രളയതീവ്രതയും ദുരന്തത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് അർഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശമായി നിശ്ചയിച്ച് വിജ്ഞാപനമിറക്കും. ദുരന്തനിവാരണ നിയമവും ചട്ടവും അനുസരിച്ച് വിജ്ഞാപന മിറക്കുന്നതിന് ദുരന്തനിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകും

. ദുരന്തതീവ്രത വർധിപ്പിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കും. കേരളത്തിന് ഈ ഘട്ടത്തിൽ ലഭിക്കുന്ന നിയമാനുസൃതമായ ഏതു സഹായവും സ്വീകരിക്കും. കഴിഞ്ഞ വർഷത്തെ പ്രളയത്തിലുണ്ടായത് 31,000 കോടിയുടെ നഷ്ടമെന്നാണ് യു. എൻ. ഏജൻസി കണ്ടെത്തിയത്. ഇപ്പോഴുണ്ടായ ദുരന്തത്തോടെ പുനർനിർമാണത്തിന്റെ വ്യാപ്തി വർധിച്ചിരിക്കുകയാണ്. പരമാവധി വിഭവസമാഹരണമാണ് മുന്നിലുള്ള ലക്ഷ്യം.

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിന്ന് കരകയറി വരുന്ന ഘട്ടമാണിത്. നഷ്ടങ്ങൾ നികത്തി വരുന്നതേയുള്ളൂ.
ജീവിതം സാധാരണ നിലയിൽ പുനസ്ഥാപിക്കുക എന്ന ദൗത്യമാണ് ഇപ്പോൾ മുന്നിലുള്ളത്. ഇതിന് സർക്കാരിനൊപ്പം എല്ലാവരും അണിനിരക്കണം. എത്ര ചെറിയ തുകയും ചെറുതല്ലെന്നും എത്ര വലിയ തുകയും വലുതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് കേന്ദ്രസഹായം നല്ല രീതിയിൽ ലഭിച്ചു.

നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും വിവിധ തരം സർട്ടിഫിക്കറ്റുകളും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. സർട്ടിഫിക്കറ്റുകൾ നൽകാൻ അദാലത്തുകൾ നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യവും ആർക്കും പരിശോധിക്കാവുന്നതുമാണ്. അർഹതയുള്ളവർക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. എന്തെല്ലാം ദുഷ്പ്രചാരണങ്ങൾ ഉണ്ടെങ്കിലും സത്യാവസ്ഥ ബോധ്യമായവർ സംഭാവന നൽകാൻ മുന്നോട്ടു വരുന്നുണ്ട്.

കേരളത്തിന്റെ സി.എം.ഡി.ആർ.എഫിനോട് സാമ്യമുളള അഡ്രസ് ഉണ്ടാക്കി പണം തട്ടാനുള്ള നീക്കം ദുരിതാശ്വാസ നിധി മുടക്കാൻ മാത്രമല്ല, കൊള്ളയടിക്കാനുള്ള ശ്രമം കൂടിയാണ്. ഇതിനെ ശക്തമായി നേരിടും.
2276.40 കോടി രൂപയാണ് പ്രളയദുരിതാശ്വാസ നിധിയിൽ സർക്കാർ ചെലവാക്കിയത്. ഇതിൽ 457.60 കോടി രൂപ ആശ്വാസധനസഹായമാണ്.

വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി 1636 കോടി രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രളയത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ മന്ത്രിമാരെല്ലാം ഒരു മാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തും. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ വീടുവയ്ക്കാൻ പറ്റില്ല. ഇവിടെ കഴിഞ്ഞവർക്കായി സ്ഥലം വാങ്ങി വീടു വയ്‌ക്കേണ്ടിവരും. നമ്മുടെ നിർമാണ രീതികൾ മാറേണ്ടതുണ്ട്. ഇപ്പോഴും മണ്ണും കല്ലും ഉപയോഗിച്ചുള്ള നിർമാണമാണ്.

വികസിതരാഷ്ട്രങ്ങളിൽ പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങളാണുള്ളത്. ഇക്കാര്യത്തിൽ നയപരമായ തീരുമാനം വേണ്ടിവരും. സർക്കാർ സ്ഥാപനങ്ങൾക്കായി ഇത്തരം കെട്ടിടങ്ങൾ നിർമിച്ച് മാതൃകകാട്ടും.

നദികളിലെ വെള്ളം ഒഴുകിപ്പോകാൻ വിപുലമായ സംവിധാനം ഒരുക്കേണ്ടിവരും. നെതർലൻഡ്‌സിലെ റൂം ഫോർ റിവർ എന്ന ആശയം ഇവിടെ പ്രയോജനപ്പെടുത്താനാവും. അതിനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കും. വെള്ളം ഒഴുകുന്ന തോട് പലയിടത്തും നികത്തിയിരിക്കുകയാണ്.

മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് മലയാളം സർവകലാശാലയിൽ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു കുട്ടികൾക്കും ബഷീറിന്റെ മാതാവിനും രണ്ടു ലക്ഷം രൂപ വീതവും നൽകും.