2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം വാസന്തി നേടി.   റഹ്‌മാൻ ബ്രദേഴ്‌സ് (ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ) സംവിധാനം ചെയ്ത ചിത്രത്തിന്റെ  നിർമ്മാതാവ് സിജു വിൽസനാണ് (നിർമ്മാതാവിന് രണ്ട് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും, സംവിധായകർക്ക് ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം ലഭിക്കും). മനോജ് കാന സംവിധാനവും നിർമ്മാണവും നിർവഹിച്ച കെഞ്ചിര ആണ് മികച്ച രണ്ടാമത്തെ ചിത്രം (നിർമ്മാതാവിന് 1.5 ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും, സംവിധായകന് 1.5 ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും).  ജെല്ലിക്കട്ടിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ (രണ്ട് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും). ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ  Ver.5.25, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള പുരസ്‌കാരം നേടി (ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും). ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കനി കുസൃതി മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി (ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും). കുമ്പളങ്ങി നൈറ്റിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലും, വാസന്തിയിലെ പ്രകടനത്തിലൂടെ സ്വാസിക വിജയ് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരവും നേടി (50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും).
മികച്ച ബാലതാരങ്ങളായി (ആൺ) സുല്ല്,  കള്ളനോട്ടം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് വാസുദേവ് സജീഷ് മാരാരും,  നാനി എന്ന ചിത്രത്തിലൂടെ കാതറിൻ ബിജിയും  (പെൺ) തിരഞ്ഞെടുക്കപ്പെട്ടു (50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും). മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം വരി-ദ സെന്റൻസ് എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച ഷാഹുൽ അലിയാർക്കാണ് (50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും). ഇടം , കെഞ്ചിര എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിർവഹിച്ച പ്രതാപ് പി.നായർക്കാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം(50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും).  മികച്ച തിരക്കഥാകൃത്തായി വാസന്തിയുടെ രചയിതാവ്  റഹ്‌മാൻ ബ്രദേഴ്‌സ് (ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ) തിരഞ്ഞെടുക്കപ്പെട്ടു. (25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം) .മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ) വിഭാഗത്തിലെ പുരസ്‌കാരം തൊട്ടപ്പന്റെ രചയിതാവ് പി.എസ്.റഫീഖിനാണ് (50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും).
മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം സത്യംപറഞ്ഞാ വിശ്വസിക്കുവോ? എന്ന ചിത്രത്തിലെ പുലരിപ്പൂ പോലെ ചിരിച്ചും എന്ന ഗാനം രചിച്ച സുജേഷ് ഹരിക്കാണ് (50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും). കുമ്പളങ്ങി നൈറ്റിസിലെ ഗാനങ്ങളിലൂടെ സുശിൻ ശ്യാം മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടി (50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും). മികച്ച സംഗീത സംവിധായകനുള്ള (പശ്ചാത്തല സംഗീതം) പുരസ്‌കാരം വൃത്താകൃതിയിലുള്ള ചതുരം എന്ന ചിത്രത്തിലൂടെ   അജ്മൽ ഹസ്ബുള്ളയും നേടി(50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും). നജീം അർഷാദ്  കെട്ട്യോളാണെന്റെ മാലാഖയിലെ ആത്മാവിലെ വാനങ്ങളിൽ എന്ന ഗാനത്തലൂടെ മികച്ച പിന്നണി ഗായകനായും മധുശ്രീ നാരായൺ കോളാമ്പിയിലെ പറയാതരികെ വന്ന പ്രണയമേ എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു(50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും).
കിരൺ ദാസ് ഇഷ്‌കിലൂടെ മികച്ച ചിത്രസംയോജകനായി തിരഞ്ഞെടുക്കപ്പെട്ടു (50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും). കുമ്പളങ്ങി നൈറ്റ്‌സ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ  Ver.5.25 എന്നീ ചിത്രങ്ങളിലൂടെ ജ്യോതിഷ് ശങ്കർ മികച്ച കലാസംവിധായകനായി (50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും).
മികച്ച സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരത്തിന്  നാനി എന്ന ചിത്രത്തിലൂടെ ഹരികുമാർ മാധവൻ നായരും  (50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും) മികച്ച ശബ്ദമിശ്രണത്തിന് ജെല്ലിക്കെട്ടിലൂടെ  കണ്ണൻ ഗണപതിയും അർഹരായി(50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും).
ഉണ്ട ,ഇഷ്‌ക്, എന്നീ ചിത്രങ്ങളിലൂടെ ശ്രീശങ്കർ ഗോപിനാഥ് ,വിഷ്ണു ഗോവിന്ദ് എന്നിവർ മികച്ച ശബ്ദരൂപകൽപ്പനയ്ക്കുള്ള പുരസ്‌കാരം നേടി. (25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും).
മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റായി   ഇടം എന്ന ചിത്രത്തിലൂടെ ലിജു (Rang Rays Media Works) അർഹനായി(50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും). ഹെലനിലൂടെ രഞ്ജിത്ത് അമ്പാടി മികച്ച മേക്കപ്പ്മാനായും (50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും) കെഞ്ചിരയിലൂടെ അശോകൻ ആലപ്പുഴ മികച്ച വസ്ത്രാലങ്കാരകനായും തിരഞ്ഞെടുക്കപ്പെട്ടു (50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും) . മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്(ആൺ) വിഭാഗത്തിൽ ലൂസിഫർ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളിലെ കഥാപാത്രങ്ങളായ ബോബി (വിവേക് ഒബ്‌റോയ്) അനന്തൻ (അർജുൻ) എന്നിവർക്ക് ശബ്ദം നൽകിയ  വിനീത് രാധാകൃഷ്ണനും  വനിതാ വിഭാഗത്തിൽ  കമലയിലെ  കഥാപാത്രം കമലയ്ക്ക്് (റൂഹാനി ശർമ്മ) ശബ്ദം നൽകിയ ശ്രുതി രാമചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. (50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും)
മരയ്ക്കാർ: അറബിക്കടലിന്റെ സിംഹത്തിലൂടെ മികച്ച നൃത്തസംവിധാനത്തിനുള്ള പുരസ്‌കാരം ബൃന്ദയും പ്രസന്ന സുജിത്തും നേടി (25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും) . ജനപ്രീതിയും കലാമേൻമയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡിന് ഫഹദ് ഫാസിൽ നസ്രിയ നസിം ദിലീഷ് പോത്തൻ ശ്യാം പുഷ്‌കരൻ എന്നിവർ നിർമ്മിച്ച് മധു സി.നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് അർഹമായി (നിർമ്മാതാക്കൾക്ക് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും വീതം, സംവിധായകന് ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും) . മികച്ച നവാഗത സംവിധായനുള്ള പുരസ്‌കാരം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ  Ver.5.25 ലൂടെ രതീഷ് പൊതുവാൾ നേടി (1,00,000 രൂപയും ശിൽപവും പ്രശസ്തിപത്രവും). മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരത്തിന് ഷാജി മാത്യു നിർമ്മിച്ച് സംവിദ് ആനന്ദ്  സംവിധാനം ചെയ്ത നാനി അർഹമായി (നിർമ്മാതാവിന് മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും. സംവിധായകന് ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും).
അഭിനയത്തിലെ പ്രത്യേക ജൂറി പരാമർശനത്തിന് മൂത്തോനിലെ പ്രകടനത്തിലൂടെ നിവിൻ പോളിയും ഹെലനിലെ പ്രകടനത്തിലൂടെ അന്ന ബെന്നും തൊട്ടപ്പനിലെ പ്രകടനത്തിലൂടെ പ്രിയംവദ കൃഷ്ണനും അർഹരായി (ശിൽപവും പ്രശസ്തിപത്രവും). മരയ്ക്കാർ:അറബിക്കടലിന്റെ സിംഹത്തിലെ വിഷ്വൽ എഫക്ട്‌സിന് സിദ്ധാർത്ഥ് പ്രിയദർശന്  പ്രത്യേക ജൂറി അവാർഡ് ലഭിച്ചു(50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും). ശ്യാമരാഗത്തിലെ സംഗീത സംവിധാനത്തിന്  ഡോ.വി.ദക്ഷിണാമൂർത്തിക്കും  പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
ചലച്ചിത്ര വിഭാഗത്തിൽ മധു അമ്പാട്ട് ചെയർമാനായ ജൂറിയിൽ സലീം അഹമ്മദ്, എബ്രിഡ് ഷൈൻ, വിപിൻ മോഹൻ, എൽ. ഭൂമിനാഥൻ, എസ്. രാധാകൃഷ്ണൻ, എൻ. ലതിക, ജോമോൾ, ബെന്യാമിൻ എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായിരുന്നു.
മികച്ച ചലച്ചിത്ര ഗ്രന്ഥമായി ഡോ.പി.കെ.രാജശേഖരൻ രചിച്ച സിനിമാ സന്ദർഭങ്ങൾ:സിനിമാശാലയും കേരളീയ പൊതുമണ്ഡലവും എന്ന ഗ്രന്ഥം തിരഞ്ഞെടുക്കപ്പെട്ടു (രചയിതാവിന് 30,000 രൂപയും ശില്പവും പ്രശസ്തി പത്രവും). മികച്ച ചലച്ചിത്ര ലേഖനമായി ബിപിൻ ചന്ദ്രൻ എഴുതിയ മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം എന്നിവ തിരഞ്ഞെടുക്കപ്പെട്ടു (രചയിതാവിന് 20,000 രൂപയും ശില്പവും പ്രശസ്തി പത്രവും). ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമർശം ഡോ.എം.ആർ രാജേഷിന്റെ സിനിമ: മുഖവും മുഖംമൂടിയും എന്ന ഗ്രന്ഥത്തിനാണ് (രചയിതാവിന് ശിൽപവും പ്രശസ്തിപത്രവും). ചലച്ചിത്ര ലേഖനത്തിനുള്ള പ്രത്യേക ജൂറി  പരാമർശം ഡോ.സെബാസ്റ്റ്യൻ ജോസഫും സുധി സി.ജെയും ചേർന്ന് രചിച്ച ജെല്ലിക്കെട്ടിന്റെ ചരിത്രപാഠങ്ങൾക്കാണ് (രചയിതാവിന് ശിൽപവും പ്രശസ്തിപത്രവും )
രചനാ വിഭാഗത്തിൽ ഡോ. വി. രാജാകൃഷ്ണൻ ചെയർമാനായ ജൂറിയിൽ പി.ജി. സദാനന്ദൻ, ടി. അനിതാകുമാരി എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായിരുന്നു.