കൈവശഭൂമിക്ക് പട്ടയം പദ്ധതി റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ കാസർകോട് ജില്ലയിലും തുടർന്ന് മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കും. സർക്കാർ ഭൂമിയിൽ കൃഷി ചെയ്തും വീടുവെച്ചും താമസിക്കുന്ന മറ്റെവിടെയും ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് പട്ടയം നൽകുന്ന പദ്ധതിയാണിത്.

വർഷങ്ങളായി ഭൂമി കൈവശം വച്ചനുഭവിക്കുകയും കേരളത്തിൽ വേറെ എവിടേയും ഭൂമിയില്ലാതിരിക്കുകയും ചെയ്യുന്ന ആളുകളുടെ അപേക്ഷകൾ കാലങ്ങളായി കെട്ടിക്കിടക്കുന്നുവെങ്കിൽ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനുള്ള അവസരമാണിത്. നിലവിൽ സംസ്ഥാനത്തെ ഭൂരഹിതരായ 1.65 ലക്ഷത്തോളം പേർക്ക് പട്ടയം നൽകാൻ സാധിച്ചു. അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കാസർകോട്ടെ ഭൂരഹിതർക്ക്  ഒക്ടോബർ 31 വരെ അപേക്ഷിക്കാം.  http://www.mitram.revenue.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. ലഭിക്കുന്ന അപേക്ഷകൾ ജില്ലാതലത്തിലും താലൂക്ക് തലത്തിലും പരിശോധന നടത്തി നിയമാനുസൃതമായാണ് അർഹരായവർക്ക് ഭൂമി പതിച്ച് നൽകുക. അക്ഷയകേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാം. പട്ടികവർഗ, പട്ടികജാതി, ബി പി എൽ വിഭാഗങ്ങൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.