കാസര്‍കോടിന്റെ വിവിധ മേഖലകളില്‍ നാലര വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കരുതലിന്റെ അനുഭവ സാക്ഷ്യമൊരുക്കി ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള 10 ഹ്രസ്വ സിനിമകളാണ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയത്. വിവിധ മിഷനുകളിലൂടെയും പഞ്ചായത്ത് സംവിധാനത്തിലൂടെയും സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളുമാണ് ചെറു ദൃശ്യങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നത്. ഏഴ് ഹ്രസ്വചിത്രങ്ങള്‍ മലയാളത്തിലും മൂന്നെണ്ണം കന്നഡയിലുമാണ് ചെയ്തിരിക്കുന്നത്. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ഷാനി, സബ് എഡിറ്റര്‍ ആഖിന്‍ മരിയ, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്മാരായ ദില്‍ന എ പി, അനിത ബാബു, അബ്ദുള്‍ കരിം, വേണുഗോപാല്‍ എന്നിവരാണ് ഹ്രസ്വ ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട് ഗ്രോട്ടക് ഇന്‍സ്റ്റിറ്റിയൂഷനാണ് ക്യാമറയും എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്.ഈ ഹ്രസ്വചിത്രങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലഭ്യമാണ്.

ഹ്രസ്വ ചിത്രങ്ങള്‍ പറയുന്നത്

എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ജീവിതം നഷ്ടമായവര്‍ക്ക് സാന്ത്വനമേകാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിവരിക്കുന്ന ചിത്രത്തില്‍ സാഫല്യം പദ്ധതിയും സര്‍ക്കാരിന്റെ കരുതലില്‍ സുരക്ഷിതത്വത്തിലേക്ക് നടന്നു കയറിയ ജീവിതങ്ങളും ഒന്നാമത്തെ ഹ്രസ്വ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. വേദനയിലും അരികെയുണ്ട് സര്‍ക്കാര്‍ എന്ന സന്ദേശമാണ് ജീവിക്കുന്ന കഥാപാത്രങ്ങളിലൂടെ രണ്ടാമത്തെ ഹ്രസ്വ ചിത്രം അവതരിപ്പിക്കുന്നത്.വീടെന്നത് സ്വപ്നം മാത്രമായി അവശേഷിച്ചവര്‍ക്ക് കിടപ്പാടമൊരുക്കിയ ലൈഫ് പദ്ധതിയെ കേന്ദ്രീകരിച്ച് തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിലൂടെ പ്രേക്ഷകരോട് സംവദിക്കുന്നത് ലൈഫില്‍ വീട് ലഭിച്ച കുടുംബം തന്നെയാണ്. സര്‍ക്കാര്‍ ഒരുക്കി നല്‍കിയ സുരക്ഷിതത്വത്തിന്റെ തണലില്‍ നിന്ന് അവര്‍ സംസാരിക്കുമ്പോള്‍ ജില്ലയില്‍ ഇതുവരെ ലൈഫില്‍ ജീവിതം കെട്ടിപ്പടുത്തവരുടെ മുഴുവന്‍ ചിത്രവും ഹ്രസ്വ ചിത്രത്തിലൂടെ പ്രേക്ഷകരിലെത്തും. വാര്‍ധക്യത്തിലും കുന്നോളം സന്തോഷം സമ്മാനിക്കുന്ന പകല്‍വീടുകളിലെ വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ നാലാമത്തെ ഹ്രസ്വചിത്രത്തില്‍ പകല്‍ വീടുകളിലെ സേവനങ്ങളും സന്തോഷങ്ങളും പകര്‍ത്തിയിട്ടുണ്ട്.സ്ത്രീ ശാക്തീകരണത്തിന്റെ നേര്‍സാക്ഷ്യമൊരുക്കി കുടുംബശ്രീ ജില്ലാ മിഷനിലുടെ നടപ്പാക്കിയ പദ്ധതികളുടെ സംഗ്രഹം ഒന്നര മിനിറ്റില്‍ സ്‌ക്രീനിലേക്കെത്തിക്കുകയാണ് അഞ്ചാമത്തെ ഹ്രസ്വചിത്രത്തിലൂടെ.കോവിഡ് കാലത്ത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കാസര്‍കോട്ടെ ആരോഗ്യ മാതൃകയും നാലര വര്‍ഷത്തില്‍ ആരോഗ്യമേഖലയില്‍ വന്ന വിപ്ലവകരമായ മാറ്റങ്ങളും ജനങ്ങളിലേക്കെത്തിക്കുകയാണ് ആര്‍ദ്രം മിഷന്‍ ഫോക്കസ് ചെയ്ത് തയ്യാറാക്കി ഹ്രസ്വ ചിത്രത്തിലൂടെ. കോവിഡ് പ്രതിസന്ധിയിലും കിടപ്പിലായ രോഗികള്‍ക്ക് വീടുകളിലെത്തി ചികിത്സയൊരുക്കുന്ന പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ സംബന്ധിച്ച് തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തില്‍ വെസ്റ്റ് എളേരി പഞ്ചായത്തിലെ നന്മ പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ മാറ്റങ്ങളും ഹൈടെക്കായി മാറിയ വിദ്യാഭ്യാസ രീതികളുമെല്ലാം വളരെ വ്യക്തമായി അവതരിപ്പിക്കുന്നു. തുളുഭവനും മഞ്ചേശ്വരം ഹാര്‍ബറും, ബേളയിലെ അത്യാധുനിക രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രവുംജില്ലയില്‍ വരുത്തിയ മാറ്റങ്ങളാണ് മൂന്ന് കന്നഡ ഹ്രസ്വ ചിത്രങ്ങള്‍ പറയുന്നത്.