വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ വിവിധ വ്യവസായ മേഖലകള്‍ക്കാവശ്യമായ തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ
അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജില്ലയിലും യാഥാര്‍ത്ഥ്യമായി. വിദ്യാനഗറില്‍ നിര്‍മാണം പൂര്‍ത്തിയായ സ്‌കില്‍പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം എം സി രാജു, നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ എല്‍ അനന്തപദ്മനാഭ, വാര്‍ഡ് കൗണ്‍സിലര്‍ കെ സവിത, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ പി വി സുജീഷ്, റൂസ കോഡിനേറ്റര്‍ കെ വിജയന്‍ സംബന്ധിച്ചു. നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത് 111 കോടി രൂപ ചെലവഴിച്ച് 47 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വികസിപ്പിച്ചതിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

നൈപുണ്യ പരിശീലനം അന്താരാഷ്ട്ര നിലവാരത്തില്‍

അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളോടെയാണ് 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്‌കില്‍ പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. ഇരുനില കെട്ടിടത്തിലായി അഞ്ച് ക്ലാസ് റൂം, നാല് പരിശീലന മുറി, അത്യാധുനിക ഐടി റൂം, ലിഫ്റ്റ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായാണ് കേന്ദ്രത്തെ തയ്യാറാക്കിയിട്ടുള്ളത്.
എഡിബി സഹായത്തോടെ 14 കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഗവേണിങ് കമ്മിറ്റിയാണ് സ്‌കില്‍പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അസാപ് നേതൃത്വം നല്‍കും.
സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം എത്തുന്ന ഓപ്പറേറ്റിങ് പാര്‍ട്ണറായ സ്വകാര്യ കമ്പനിയായിരിക്കും സ്‌കില്‍ പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല. പരിശീലനാര്‍ത്ഥികളില്‍ നിന്നും അംഗീകൃത നിരക്കിലുള്ള ഫീസ് ഉപയോഗിച്ചാണ് ഓപ്പറേറ്റിങ് പാര്‍ട്ണര്‍ സ്‌കില്‍ പാര്‍ക്ക് നടത്തിക്കൊണ്ട് പോകുക. അസാപ് നിര്‍ദേശിക്കുന്ന സാമൂഹികസാമ്പത്തിക പിന്നോക്കമുള്ള 30ശതമാനം കുട്ടികള്‍ക്ക് കുറഞ്ഞത് 40 ശതമാനം ഫീസിളവ് നല്‍കും. ഇതിനു പുറമേ ദിവസും നാല് മണിക്കൂര്‍ അസാപ് നിര്‍ദേശിക്കുന്ന കോഴ്‌സുകള്‍ പൂര്‍ണമായും ഫീസിളവോടെ നല്‍കും.
മൂന്ന് മാസംമുതല്‍ ഒരുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ഇവിടെ ഉണ്ടാകും. നേരത്തേ കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനം കോഴ്‌സുകള്‍ക്ക് വേണ്ടി സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പിന്മാറുകയായിരുന്നു. പുതിയ കോഴ്‌സ് പ്രൊവൈഡര്‍ക്ക് വേണ്ടിയുള്ള ചര്‍ച്ച ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. നിലവില്‍ ഫ്രഞ്ച്, ജര്‍മന്‍ ഭാഷാ പഠനത്തിനുള്ള ഓണ്‍ലൈന്‍ കോഴ്‌സ് പുരോഗമിക്കുന്നുണ്ട്.
നവീന വിവരസാങ്കേതിക വിദ്യ തൊഴില്‍മേഖലയെ മാറ്റിമറിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ വിവിധ വ്യവസായ മേഖലകള്‍ക്കാവശ്യമായ തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കി മികച്ച തൊഴില്‍ അവസരങ്ങള്‍ക്ക് അനുയോജ്യരാക്കുന്നതിനാണ് കമ്യൂണിറ്റി സ്‌കി ല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. അസാപിന്റെ സേവനങ്ങള്‍ പൊതുസമൂഹത്തിന് കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്‌കില്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. മികച്ച നൈപുണ്യപരിശീലനത്തിനായി മറ്റു ജില്ലകളെയോ സംസ്ഥാനങ്ങളെയോ ആശ്രയിക്കാറുള്ള കാസര്‍കോട്ടുകാര്‍ക്ക് പുതിയ കേന്ദ്രം അനുഗ്രഹമാവും. നിലവില്‍ സ്‌കില്‍പാര്‍ക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തിക്കുന്നതിനാലാണ് ഗവണ്‍മെന്റ് കോളേജ് ഹാളില്‍ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. നേരത്തേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉദ്ഘാടനം നീട്ടിവെക്കുകയായിരുന്നു.