കോട്ടയം:  ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു. 13991 പോളിംഗ് ഉദ്യോഗസ്ഥര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ നിയമന ഉത്തരവ് നല്‍കുന്നത്.

റിസര്‍വ് ഉള്‍പ്പെടെ 2798 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍,ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍,പോളിംഗ് അസിസ്റ്റന്‍റുമാര്‍, 5597 പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണ് പട്ടിക.

ഇവര്‍ക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ നാലു വരെ പരിശീലനം നല്‍കും. എല്ലാ സ്ഥാപന മേധാവികളും ഇന്നു(നവംബര്‍ 27) തന്നെ ഇ-ഡ്രോപ് ലോഗിന്‍ ഐഡി ഉപയോഗിച്ച് നിയമന ഉത്തരവുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി കൈപ്പറ്റ് രസീത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ തങ്ങളുടെ പരിധിയിലുള്ള സ്ഥാപനങ്ങളുടെ മേലധികാരികള്‍ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിയമനഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി മനോജ്, എ.ഡി.എം അനിൽ ഉമ്മൻ, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറ, പഞ്ചായത്ത് ഡെപ്യൂട്ട് ഡയറക്ടര്‍ ബിനു ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.