ആലപ്പുഴ: വേലിയേറ്റം, കിഴക്കൻ മേഖലയിലെ മഴ എന്നിവകൊണ്ടുള്ള മടവീഴ്ച മൂലമുള്ള പ്രശ്നങ്ങളും കൃഷി നാശവും തടയുന്നതിനായി , വേലിയേറ്റം, ഇറക്കം എന്നിവ അനുസരിച്ച് തണ്ണീർമുക്കം , തോട്ടപ്പള്ളി ഷട്ടറുകൾ തുറക്കാനും തൃക്കുന്നപ്പുഴ നാവിഗേഷൻ ലോക്ക് റെഗുലേറ്റ് ചെയ്യാനും മന്ത്രി വി എസ് സുനിൽകുമാർ നിർദ്ദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ, ജില്ലാ കലക്ടർ എ അലക്സാണ്ടറിൻറെ സാന്നിധ്യത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന കൃഷി, ഇറിഗേഷൻ വകുപ്പുകളുടെ യോഗത്തിലാണ് നിർദ്ദേശം.

വേലിയേറ്റം, ഇറക്കം എന്നിവയനുസരിച്ച് തണ്ണീർമുക്കത്ത് 20 ഷട്ടറുകളും തോട്ടപ്പള്ളിയിൽ അഞ്ച് ഷട്ടറുകളും തുറക്കാനും ഇന്ന് തന്നെ നടപടികൾ ആരംഭിക്കാനും. മന്ത്രി വി എസ് സുനിൽകുമാർ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി.

തോട്ടപ്പള്ളി സ്പിൽവേയിലെ മണൽതിട്ട മുറിച്ചു സുഗമമായ ഒഴുക്കിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുവാനും മന്ത്രി ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി.

ജില്ലയിലെ കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങളിൽ ജനുവരി നാലു മുതൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ബണ്ട് കരകവിഞ്ഞൊഴുകുകയും മടവീഴ്ച ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് കൃഷി വിഭാഗം നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് യോഗം ചേർന്നത്.

മട വീഴ്ച മൂലം 600 ഹെക്ടർ പുഞ്ച കൃഷി പൂർണമായും നശിച്ചു എന്നും
പാടശേഖരങ്ങളിൽ ബണ്ട് കരകവിഞ്ഞു 300 ഹെക്ടർ കൃഷി നശിക്കുകയും ചെയ്തുവെന്ന് കൃഷിവകുപ്പ് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.