ഇടുക്കി:കോവിഡ് വാക്സിന്‍ വിതരണത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള രണ്ടാമത്തെ ഡ്രൈ റണ്‍ ഇടുക്കി ജില്ലയില്‍ മുന്നിടങ്ങളിലായി നടത്തി. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി, തൊടുപുഴ ഹോളിഫാമിലി ആശുപത്രി, ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് ഇന്നലെ ഡ്രൈറണ്‍ നടത്തിയത്. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്സിനേഷന്റെ എല്ലാ നടപടികളും ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചു.

മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗം എന്നിങ്ങനെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഇടുക്കി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഡ്രൈ റണ്‍. അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്‌സിന്‍ നല്‍കാനായി തയാറാക്കിയത്. വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്. വാക്സിനേഷന്‍ എടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരെ സ്‌ക്രീനിങ്ങും സാനിറ്റൈസേഷനും നടത്തിയതിനു ശേഷം വെയിറ്റിംഗ് ഏരിയയിലേക്ക് വിടും. വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുന്ന ആളുടെ ശരീര താപനില ആദ്യം പരിശോധിക്കും. തുടര്‍ന്ന് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയതിന് ശേഷം ഒന്നാം വാക്സിനേഷന്‍ ഓഫീസറുടെ മുന്നില്‍ തിരിച്ചറിയല്‍ രേഖയുമായി എത്തണം. തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം രണ്ടാം വാക്സിനേഷന്‍ ഓഫീസറുടെ സമീപത്തേക്ക് കടത്തിവിടും. രണ്ടാം വാക്സിനേഷന്‍ ഓഫീസര്‍ വാക്സിനേഷന്‍ സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങള്‍ പോര്‍ട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും.

മൂന്നാം വാക്സിനേഷന്‍ ഓഫീസര്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാന്‍ എത്തിയ ആള്‍ക്ക് വാക്സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി പ്രതിരോധ കുത്തിവെപ്പ് മുറിയിലേക്ക് കടത്തിവിടും. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ആളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തും. കുത്തിവയ്പ്പ് നല്‍കിയ ശേഷം കുത്തിവയ്പ്പ് സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റും. കുത്തിവയപ്പ് സ്വീകരിച്ച വ്യക്തിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കും. വാക്സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും വാക്‌സിനേഷന്‍ സൈറ്റില്‍ സജ്ജീകരിക്കും. ആരോഗ്യ പ്രശ്നങ്ങളില്ലെങ്കില്‍ വീട്ടിലേക്ക് തിരികെ അയക്കുകയും, കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തുടര്‍ന്നും പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും.

വാക്സിന്‍ സ്വീകരിക്കുന്നവരെ അരമണിക്കൂര്‍ നിരീക്ഷണത്തിനുശേഷമായിരിക്കും പോകാന്‍ അനുവദിക്കുക. ഡ്രൈ റണ്ണിലും ഇതേ രീതിയാണ് പിന്തുടര്‍ന്നത്. വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള സംവിധാനവും കേന്ദ്രങ്ങളിലുണ്ടാകും.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ പ്രിയ, ആര്‍സി എച്ച് ഓഫീസര്‍ ഡോ സുരേഷ് വര്‍ഗീസ്, ആര്‍എം ഒ അരുണ്‍, മാസ് മീഡിയ ഓഫീസര്‍ അനില്‍ കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി ജോര്‍ജ്, പഞ്ചായത്താഗം നിമ്മി ജയന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ നടത്തി. സ്വകാര്യ മേഖലയിലെ 25 ആരോഗ്യ പ്രവര്‍ത്തകരാണ് ഡ്രൈ റണ്‍ പരിപാടിയില്‍ പങ്കെടുത്തത്. മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ – ഇതര ജീവനക്കാര്‍ എന്നിവരെയാണ് പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്.

ഡെപ്യൂട്ടി ഡി.എം.ഒ., മെഡിക്കല്‍ ഓഫീസര്‍,തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സ്മാര്‍, ഹെല്‍ത്ത് ഇന്‍സ്പെപെക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ എട്ട് പേരായിരുന്നു പരീക്ഷണം നടത്താനെത്തിയ സംഘത്തിലുണ്ടായിരുന്നത്.

ഡെപ്യൂട്ടി ഡി.എം.ഒ.യും ജില്ലാ ആര്‍സി എച്ച് ഓഫീസറുമായ ഡോ. സുരേഷ് വര്‍ഗീസിന്റെ കീഴില്‍ കുമാരമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയജീന.ജെ., തൊടുപുഴ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍.എം., പി.എച്ച്.എന്‍. വല്‍സ വി.എം., ജോമി ജോസ് എന്നിവരാണ് തൊടുപുഴയിലെ ഡ്രൈ റണ്ണിന് നേതൃത്വം നല്‍കിയത്. പരീക്ഷണത്തിനെത്തിയ ആരോഗ്യ വകുപ്പധികൃതര്‍ക്ക് സഹായവുമായി മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ഡോ. അത്തീക് ഉമര്‍, ഡോ. ജിക്കു ചന്ദ്രന്‍, അഡ്മിനിസ്ട്രേറ്റര്‍ സി. മേഴ്സി കുര്യന്‍, നഴ്സിങ് സൂപ്രണ്ട് സി. മേരി ആലപ്പാട്ട് എന്നിവരും മുഴുവന്‍ സമയവും സ്ഥലത്തുണ്ടായിരുന്നു.