കണ്ണൂർ: കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജല ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജല ഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയിലെ എട്ട് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലാണ് ലാബുകള്‍ ആരംഭിച്ചിട്ടുള്ളത്. വെള്ളത്തിന്റെ പിഎച്ച് മൂല്യം, വൈദ്യുത ചാലകത/ലവണ സാന്നിധ്യം, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖര പദാര്‍ത്ഥത്തിന്റെ അളവ്, നൈട്രേറ്റ്, അമോണിയ എന്നിവയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം എന്നിവ പരിശോധനയിലൂടെ കണ്ടെത്താനാകും.
സ്കൂളിലെ വിദ്യാര്‍ഥികള്‍ കൊണ്ട് വരുന്ന സാമ്പിളുകളാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. 2020 സെപ്തംബര്‍ ഏഴു മുതലാണ് ജില്ലയില്‍ സ്കൂള്‍ ജല ഗുണനിലവാര പരിശോധനാ ലാബുകള്‍ ആരംഭിച്ചത്. പ്രാഥമികതല ജല ഗുണനിലവാര പരിശോധനക്കായുള്ള സൗകര്യം പ്രാദേശികമായി തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പെരളശ്ശേരി എകെജി എസ്ജിഎച്ച്എസ്എസ്, പാലയാട് ജിഎച്ച്എസ്എസ്, പിണറായി എകെജി എംജിഎച്ച്എസ്എസ്, മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസ്, വേങ്ങാട് ജിഎച്ച്എസ്എസ്, അഞ്ചരക്കണ്ടി എച്ച്എസ്എസ്, ചാല ജിഎച്ച്എസ്എസ്, കാടാച്ചിറ എച്ച്എസ്എസ് എന്നീ സ്കൂളുകളിലെ കെമിസ്ട്രി ലാബിനോട് ചേര്‍ന്നാണ് ജല പരിശോധനാ ലാബുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.
പരിശീലനം ലഭിച്ച അധ്യാപകര്‍ കുട്ടികളെ പരിശീലിപ്പിക്കുകയും ജല പരിശോധനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. കുട്ടികള്‍ക്കുള്ള പാഠ്യേതര പ്രവര്‍ത്തനം കൂടിയായി ലാബുകളിലെ പരിശീലന പ്രവര്‍ത്തനം മാറും. അടിസ്ഥാന പരിഹാര നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പരിശോധനാ ഫലമാണ് ലഭ്യമാക്കുന്നത്. ഒരു തദ്ദേശ സ്ഥാപനപരിധിയില്‍ ഒന്ന് എന്ന തോതില്‍ സംസ്ഥാനത്തൊട്ടാകെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ജല പരിശോധന ലാബുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.