നഗരസഭയുടെ കോവിഡ് ആശുപത്രി നിർമ്മാണം അവസാന ഘട്ടത്തിൽ

കൊച്ചി: കോവിഡ് വ്യാപനം നേരിടുന്നതിനായി കൊച്ചി നഗരസഭയിൽ ആരംഭിക്കുന്ന 100 ഓക്സിജൻ ബെഡുകളുള്ള ആശുപത്രിയുടെ പ്രവൃത്തികൾ പൂർത്തിയാവുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായി സഹകരിച്ച് പോര്‍ട്ടിന്‍റെ ഉടമസ്ഥതയില്‍ വില്ലിംഗ്ടണ്‍ ഐലന്‍റിലുളള സാമുദ്രിക ഹാളിലാണ് ഓക്സിജന്‍ ബെഡുകളുളള ആശുപത്രി ഒരുക്കുന്നത്.

ഹാളില്‍ ഓക്സിജന്‍ സൗകര്യം ഒരുക്കുന്നതിനുളള പ്ലാന്‍റ്, പാനല്‍ വര്‍ക്കുകള്‍ അവസാനഘട്ടത്തിലാണ്‌. ഓക്സിജന്‍ ലഭ്യമാക്കുന്നതിനുളള സൗകര്യം ഒരുക്കുന്ന മുറയ്ക്ക് ആശുപത്രി പ്രവര്‍ത്തമാരംഭിക്കുവാനാണ് കോര്‍പ്പറേഷന്‍ തയ്യാറെടുക്കുന്നത്.

കൊച്ചി കോർപ്പറേഷനും ജില്ലാ ഭരണകൂടവും ദേശീയ നഗരാരോഗ്യദൗത്യവും ചേർന്നാണ്‌ സൗകര്യങ്ങൾ ഒരുക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഒരു നഗരസഭ ഓക്സിജൻ ബെഡുകളുളള ആശുപത്രി സജ്ജീകരിക്കുവാൻ തയ്യാറെടുക്കുന്നത്.