തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ വളരെ വിജയകരമാണെന്നാണ് വിലയിരുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ജില്ലകളിൽ വളരെ കുറച്ച് ജനങ്ങൾ മാത്രമേ വീടിനു പുറത്തിറങ്ങുന്നുള്ളൂ. അവശ്യ സർവീസുകൾക്കു മാത്രമാണ് ഈ ജില്ലകളിൽ അനുമതി നൽകിയിരിക്കുന്നത്. പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണ്ണമനസ്സോടെ സഹകരിക്കുന്നുണ്ട്. ലോക്ക്ഡൗൺ നിലവിലുള്ള മറ്റ് ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി.
നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് സംസ്ഥാനത്തെമ്പാടുമായി 40,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതുപോലെ പരിശീലനത്തിലുള്ള 3,000ത്തോളം പൊലീസുകാർ ഇപ്പോൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വളൻറിയർമാരായി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ നാല് ജില്ലകളിൽ ടിപിആർ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കാര്യമായി കുറവുണ്ടെങ്കിൽ മാത്രമേ ലോക്ക്ഡൗണിൽ ഇളവ് എന്ന കാര്യം ആലോചിക്കാൻ കഴിയൂ.
തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നുദിവസമായി 26.03 ശതമാനമാണ് ടിപിആർ റേറ്റ്. എറണാകുളത്ത് 23.02ഉം തൃശൂരിൽ 26.04ഉം മലപ്പുറത്ത് 33.03 ശതമാനവുമാണ് മൂന്നുദിവസത്തെ ശരാശരി.
സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നുദിവസമായി 24.5 ശതമാനമാണ്. ഇന്ന് സംസ്ഥാന ശരാശരി 23.29 ആയിട്ടുണ്ട്.
സ്ഥിരീകരിച്ച കേസുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ആഴ്ചവെച്ചുള്ള കണക്കെടുത്താൽ രോഗവ്യാപനം ഗണ്യമായി കുറഞ്ഞുവരികയാണ്. എന്നാൽ, ഇപ്പോൾ പുലർത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.