കേരളാ തീരത്ത് മെയ് 19 വരെ 2 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ബുധനാഴ്ച സംസ്ഥാനത്ത് കോട്ടയം, ആലപ്പുഴ,ഇടുക്കി തുടങ്ങി മൂന്ന് ജില്ലകളിൽ യെല്ലോഅലർട്ട് പ്രഖ്യാപിച്ചിരുന്നു.
ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ആരംഭിച്ച ക്യാമ്പുകളിൽ 108 എണ്ണം തുടരുന്നു. അതിൽ 893 കുടുംബങ്ങളിലായി 3159 പേരുണ്ട്.
ബംഗാൾ ഉൾക്കടലിൽ മെയ് ഇരുപത്തിരണ്ടോടു കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത് പിന്നീടുള്ള 72 മണിക്കൂറിൽ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറും എന്നും അറിയിച്ചിട്ടുണ്ട്.ന്യൂനമർദത്തിൻറെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. വരും മണിക്കൂറുകളിൽ ന്യൂനമർദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.