കൊച്ചി: ലോക പരിസ്ഥിതി ദിനത്തില്‍ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വിതരണത്തിനായി തയ്യാറാക്കിയത് 1.54 ലക്ഷം ഫല വൃക്ഷതൈകള്‍. പാമ്പാക്കുട ബ്ലോക്കിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി ഇവ വിതരണം ചെയ്യും. ഹരിതകേരളം പദ്ധതിക്ക് കീഴില്‍ ബ്ലോക്കിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തിയാണ് ഫല വൃക്ഷതൈകള്‍ വിതരണത്തിന് സജ്ജമാക്കിയത്. 2017-18 ലെ പ്ലാന്‍ഫണ്ട് ഉപയോഗിച്ച് ഫലസമൃദ്ധി എന്നപേരിലാണ് ബ്ലോക്കിന്റെ വിവിധ ഭാഗങ്ങളിലായി തൈകള്‍ തയ്യാറാക്കിയത്. അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഫലസമൃദ്ധി പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് സുമിത് സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിസ്ഥിതിദിനാഘോഷത്തില്‍ കോതമംഗലം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്. ഉണ്ണികൃഷ്ണന്‍ ഫവലൃക്ഷതൈ വിതരണം ഉദ്ഘാടനം ചെയ്തു. ആദ്യ ഫലവൃക്ഷതൈ പാമ്പാക്കുട അംഗന്‍വാടി അദ്ധ്യാപിക ഡസ്‌കമന സ്വീകരിച്ചു. ശുദ്ധ ജലവും ശുദ്ധ വായുവുമാണ് ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ഡിഎഫ്ഒ പറഞ്ഞു. കേരളത്തിന്റെ തനത് പരിസ്ഥിതിയെ വീണ്ടെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മണ്ണിലും ജലത്തിലും വായുവിലും കലരുന്ന അതിസൂക്ഷ്മ പ്ലാസ്റ്റിക് കണികകള്‍ പരിസ്ഥിതിക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്നു. സമുദ്രത്തിലടിയുന്ന പ്ലാസ്റ്റിക് മാലിന്യം ജലജീവികളെയും അതുവഴി സമുദ്ര ആവാസ്ഥവ്യവസ്ഥയെയും മനുഷ്യനെയും ദോഷകരമായി ബാധിക്കുന്നു. കുടിവെള്ളത്തിലെയും വായുവിലെയും പ്ലാസ്റ്റിക് സന്നിധ്യം കുട്ടികളെപോലും രോഗത്തിനടിമകളാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ കാര്യക്ഷമമാക്കുവാന്‍ ഓരോരുത്തരും പരിശ്രമിക്കണം. കുറഞ്ഞ ചെലവില്‍ ഫല വൃക്ഷതൈകള്‍ വിതരണത്തിന് തയ്യാറാക്കിയ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയെ അദ്ദേഹം അഭിനന്ദിച്ചു.
ചടങ്ങില്‍ ബ്ലോക്ക് സെക്രട്ടറി ബിജു ടി. പോള്‍ ഹരിത പെരുമാറ്റ ചട്ടത്തിന്റെ പ്രാധാന്യം വിവരിക്കുകയും ഹരിതകേള പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം ജയ ബിജുമോന്‍ ചടങ്ങിന് ആശംസയര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.കെ കുട്ടപ്പന്‍, എല്‍സമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.