കാസർഗോഡ്: ജില്ലയെ കോവിഡ് മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇനിയൊരു തരംഗം വേണ്ട ബോധവല്‍ക്കരണ ക്യാംപെയിന് തുടക്കമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാതല ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി .സജിത് ബാബു ടാഗ് ലൈന്‍ പ്രഖ്യാപിച്ചത്.

ഒന്നും രണ്ടും തരംഗങ്ങളില്‍ നിന്ന് പ്രതിസന്ധി അതിജീവിച്ച സമുഹം ഇനിയൊരു തരംഗം വരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ശാസ്ത്രീയമായി പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌ക് ധരിക്കുന്നതിനും ആളുകളുമായി രണ്ടു മീറ്റര്‍ അകലം പാലിക്കുന്നതിനും സോപ്പോ സാനിറ്റൈസറോ ഇടക്കിടെ ഉപയോഗിക്കുന്നതും ഉള്‍പ്പടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം. കോവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇനിയൊരു തരംഗം വരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം.

വിദ്യാലയ വര്‍ഷം ആരംഭിച്ചുവെങ്കിലും മാഷ് പദ്ധതി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തുടരുമെന്ന് കളക്ടര്‍ പറഞ്ഞു. പദ്ധതി തുടരാന്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളില്‍ പട്ടികജാതി പട്ടികവര്‍ഗ കോളനികളില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ തുളു ഭാഷയില്‍ പ്രത്യേക ബോധവല്‍ക്കരണം സംഘടിപ്പിക്കും. ഇതിനായി കേരളതുളു അക്കാദമി, ആരോഗ്യ വകുപ്പ് മാസ് മീഡിയ വിഭാഗം, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ തുടങ്ങിയവരെ ചുമതലപ്പെടുത്തി.

കോവിഡ് വാക്‌സിന്‍ സുരക്ഷിതമാണെന്ന പ്രചരണം ശക്തമാക്കും. ജില്ലയില്‍ പ്രതിദിനം 55 വാര്‍ഡുകളില്‍ ഒരു വാര്‍ഡില്‍. 75 പേരെ വീതം കോവിഡ് പരിശോധന നടത്തുന്ന കൊറോണ കോര്‍ കമ്മിറ്റിയുടെ തീരുമാനവുമായി എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. കമ്മിറ്റി കണ്‍വീനര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഒഫീസര്‍ എം.മധുസൂദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എ ഡി എം അതുല്‍ സ്വാമിനാഥ്
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി.പുഷ്പ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍. മീനാറാണി, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ സാജു , ഡപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന, മാഷ് ജില്ലാ കോഡിനേറ്റര്‍ പി ദിലീപ്കുമാര്‍, കേരളതുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് സാലിയന്‍, ശുചിത്വമിഷന്‍ അസി. കോര്‍ഡിനേറ്റര്‍ പ്രേമരാജന്‍, കെ എസ് എസ് എംജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് , ഐ പി ആര്‍ ഡി അസിസ്റ്റന്റ് എഡിറ്റര്‍ പി പി വിനീഷ്, ഐ സി ഡി എസ്‌ഹെഡ് അക്കൗണ്ടന്റ് രജീഷ് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.