ആലപ്പുഴ: റൂബിക്‌സ് ക്യൂബ് പരിഹാരം ‍കാണാന്‍ പലരും ഏറെ പണിപ്പെടുമ്പോള്‍ നൂറോളം റൂബിക്‌സ് ക്യൂബുകൊണ്ട് ഛായാചിത്രം തീര്‍ത്ത് അദ്വൈത് മാനഴി. ലോകമേ തറവാട് കലാ പ്രദര്‍ശന വേദിയില്‍ 400 ക്യൂബ് ഉപയോഗിച്ചാണ് കലാ പ്രദര്‍ശനത്തിന്റെ ലോഗോ നിര്‍മിച്ചത്.

കാക്കനാട് ഭവന്‍സ് ആദര്‍ശ് വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്വൈത്. കാക്കനാട് ഇന്‍ഫ്ര വണ്‍ടേജ് ഫ്‌ലാറ്റില്‍ താമസിക്കുന്ന മൂക്കോന്നില്‍ ഗിരീഷിന്റെയും ബിന്ദ്യ മാനഴിയുടെയും മകനാണ്. ഏഴ് വയസ് മുതലാണ് റൂബിക്‌സ് വിനോദത്തില്‍ അദ്വൈത് ഏര്‍പ്പെട്ടു തുടങ്ങിയത്. അച്ഛന്റെയും അമ്മയുടെയും വിവാഹ ചിത്രമാണ് ആദ്യം റൂബിക്‌സ് ക്യൂബില്‍ ഛായാചിത്രം ചെയ്തത്.

ഇത് വിജയിച്ചതോടെ തന്റെ റൂബിക്‌സ് ക്യൂബ് ക്യാന്‍വാസിലേക്ക് പ്രമുഖരെ അദ്വൈത് കൊണ്ടുവരികയായിരുന്നു. ഇതുവരെ 90 പോര്‍ട്രെയിറ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, മമ്മുട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, കെ. എസ്. ചിത്ര, മോണാലിസ, ക്രിസ്തു, അയ്യപ്പന്‍, ശിവന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും അദ്വൈത് റൂബിക്‌സ് ക്യൂബില്‍ തീര്‍ത്തിട്ടുണ്ട്.

റൂബിക്‌സ് ക്യൂബുകള്‍ ചേര്‍ത്ത് ചിത്രങ്ങളുണ്ടാക്കിയത് യു.ആര്‍.എഫ്. ഏഷ്യന്‍ റെക്കോഡ്സിലും ഇടം നേടിയിട്ടുണ്ട്. റൂബിക്‌സ് ക്യൂബുകൊണ്ട് വലിപ്പമുള്ള ഛായാചിത്രം ഉണ്ടാക്കിയ പ്രായം കുറഞ്ഞ ഏഷ്യക്കാരനെന്ന റെക്കോര്‍ഡ് ‘അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്’ അദ്വൈതിന്റെ പേരിലാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും 1147 റുബിക്‌സ് ക്യൂബുകള്‍ 100 മിനിറ്റ് കൊണ്ട് ശരിയാക്കിയതിനും 300 റുബിക്‌സ് ക്യൂബുകള്‍ ഉപയോഗിച്ച് 30.08 സെക്കന്റുകള്‍കൊണ്ട് സ്വാമി വിവേകാനന്ദന്റെ ഛായാചിത്രം നിര്‍മിച്ചതിനുള്ള
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡും അദ്വൈതിന് ലഭിച്ചിട്ടുണ്ട്.