കെ എസ് ആര്‍ ടി സിയുടെ ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടത്തിന് ജില്ലയില്‍ എത്തി. തൊടുപുഴ, അടിമാലി, മൂന്നാര്‍, മേഖലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബസ് ഓടിയത്. എറണാകുളത്തു നിന്നും പാലായിലേക്ക് സര്‍വീസ് നടത്തിയ ഇലക്ട്രിക് ബസിന് ബുധനാഴ്ച രാവിലെ 10:30ന് തൊടുപുഴ ഡിപ്പോയില്‍ സ്വീകരണം നല്‍കി. പി ജെ ജോസഫ് എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി മധു, മുനിസിപ്പല്‍ കൗണ്‍സിലര്‍ രേണുക രാജശേഖരന്‍, തൊടുപുഴ ഡി ടി ഒ റോയ് ജേക്കബ്, ഡിപ്പോ എഞ്ചിനീയര്‍ അനീഷ്, കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ മാത്തുക്കുട്ടി തുടങ്ങിയവരും മറ്റു ത്രിതല പഞ്ചായത്ത് അംഗങ്ങളും സ്വീകരണത്തിന് എത്തി. മുവാറ്റുപുഴയില്‍ നിന്നു എത്തിയ ബസ് തൊടുപുഴ ഡിപ്പോയില്‍ നിന്നും പാലയിലേക്കാണ് സര്‍വീസ് നടത്തിയത്.

കെ എസ് ആര്‍ ടി സി ലോഫ്‌ളോര്‍ ബസിന്റെ അതേ നിരക്കാവും ഈ ബസിനും ഈടാക്കുക എന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. രണ്ടര കോടിയോളം വിലമതിക്കുന്ന വിദേശ നിര്‍മിതമായ ബസില്‍ 40 പുഷ് ബാക്ക് സീറ്റുകളും, സി സി ടി വി ക്യാമറ, ജി പി എസ്, വിനോദ സംവിധാനങ്ങള്‍ അടങ്ങിയ സൗകര്യങ്ങളും ഉണ്ട്. തീര്‍ത്തും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബസ് ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 350 കിലോമീറ്ററുകളോളം ഓടും. ബസിനു വൈദ്യുതി ചാര്‍ജ് ചെയ്യുവാനുള്ള താല്‍കാലിക സംവിധാനം അതതു ഡിപ്പോകളില്‍ ഒരുക്കും. വീല്‍ ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ കയറാനും ഇറങ്ങാനും പറ്റുന്ന വിധമാണ് ബസിന്റെ രൂപകല്‍പ്പന.