ഭവന രഹിതർക്കു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനു സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ പൂർത്തീകരണത്തിനു ജനകീയ പങ്കാളിത്തം ആവശ്യമാണെന്നു പട്ടികജാതി – പട്ടികവർഗ – പിന്നാക്ക ക്ഷേമ – നിയമ – സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. നെയ്യാറ്റിൻകര നഗരസഭയിലെ പിഎംഎവൈ – ലൈഫ് ഗുണഭോക്താക്കളുടെ ആദ്യ ഗഡു ധനസഹായ വിതരണവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതിയിൽനിന്നു കേന്ദ്ര – സംസ്ഥാന സർക്കാരുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും വിഹിതമായി ലഭിക്കുന്ന നാലു ലക്ഷം രൂപ കൊണ്ടു വീട് നിർമാണം പൂർത്തിയാക്കുന്നതിനു തടസങ്ങളുണ്ടെങ്കിൽ സന്നദ്ധ സംഘടനകളും പ്രദേശവാസികളും ആവശ്യമായ സഹായം നൽകണമെന്നു മന്ത്രി പറഞ്ഞു. വീടു നിർമാണത്തിന് ആവശ്യമായ കായികമായ സഹായവും, കഴിയുമെങ്കിൽ സാമ്പത്തിക സഹായവും നൽകണം. അങ്ങനെയാകുമ്പോൾ ആറു ലക്ഷം രൂപയോളം മതിപ്പുവരുന്ന മനോഹരമായ വീട് യാഥാർഥ്യമാക്കാം. കിടപ്പാടമില്ലാത്ത ഒരാൾ പോലും സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ലെന്ന ദൃഢനിശ്ചയത്തോടെയാണു ലൈഫ് പദ്ധതി മുന്നോട്ടു പോകുന്നതെന്നും ഇക്കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

നഗരസഭയിൽ ലൈഫ് പദ്ധതിപ്രകാരം വീട് നൽകുന്നതിനു തെരഞ്ഞെടുത്ത 2168 പേരിൽ 1036 പേർക്കാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. സ്വദേശാഭിമാനി ടൗൺ ഹാളിൽ നടന്ന യോഗത്തിൽ കെ. ആൻസലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ•ാരായ കെ.കെ. ഷിബു, എൻ.കെ. അനന്തകുമാരി, ജി. സുകുമാരി, കെ.പി. ശ്രീകണ്ഠൻ നായർ, ടി.എസ്. സുനിൽ കുമാർ, എം. അലിഫാത്തിമ, രാഷ്ട്രീയ കക്ഷി നേതാക്കളായ ലളിത ടീച്ചർ, എം. ഷിബുരാജ് കൃഷ്ണ, പി.കെ. രാജ്മോഹനൻ, വി.കെ. അവനീന്ദ്ര കുമാർ, എൻ. അയ്യപ്പൻ നായർ, ജി. സുരേഷ് തമ്പി, കൊടങ്ങാവിള വിജയകുമാർ, എസ്.എസ്. സജി, എൻ. സജുകുമാർ എന്നിവർ പങ്കെടുത്തു.