സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭാസത്തിനും വൈക്കം പ്രാധാന്യം കൊടുത്തിരുന്നതിന് തെളിവാണ് 1926 ല്‍ സ്ഥാപിതമായ
വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍. 1.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിപ്രൈമറി സ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള അഞ്ച് വിദ്യാഭ്യാസ ഘടകങ്ങള്‍ ഒരു സ്‌കൂളില്‍ വരുന്നത് അപൂര്‍വമാണ്. ഇത്തരത്തിലുള്ള ഒരു മാതൃക സമ്പൂര്‍ണ വിദ്യാഭ്യാസ കേന്ദ്രമാണിത്. 
സര്‍ക്കാര്‍ സ്‌കൂളുകളോടുള്ള സമീപനത്തിനും കാഴ്ചപ്പാടിനും മാറ്റം വരുത്തുന്നതിനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതിന് തെളിവാണ് ഗവണ്‍മെന്റ് സ്‌കൂളുകളിലേക്കുള്ള കുട്ടികളുടെ തിരിച്ചുവരവ്. ഹൈടെക് ക്ലാസ് മുറികള്‍, ലൈബ്രറി, ടോയ്ലറ്റ് തുടങ്ങിയ മികച്ച വിദ്യാഭ്യാസത്തിനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലഭ്യമാണ്. ഭൗതിക, സാമൂഹിക- ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൂടിയാണ് വിദ്യാഭ്യാസം നേടുന്നത് എന്ന ചിന്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകണം. കാര്‍ഷികരംഗം മുതല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വരെയുള്ള മേഖലയില്‍ നൂതന മാറ്റങ്ങള്‍ വരുത്താന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണം എന്നും അദ്ദേഹം പറഞ്ഞു.
സി.കെ ആശ എം എല്‍ എ അധ്യക്ഷത വഹിച്ചു. പിഡബ്‌ള്യുഡി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അന്‍സാര്‍ എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാ ഗോപി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീകുമാരന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡി. രഞ്ജിത്ത് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി സ്വാഗതവും ഹെഡ്മിസ്ട്രസ് സുനിമോള്‍ എം.ആര്‍ നന്ദിയും പറഞ്ഞു.