പ്രളയക്കെടുതിയില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ട എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം വേഗത്തില്‍ കൊടുത്തു തീര്‍ക്കുമെന്ന് വനം-മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. തലയാഴം മാരാംവീടിലെ മതസൗഹാര്‍ദ്ദ മന്ദിരത്തില്‍ നടന്ന ക്ഷീരമേഖലക്കൊരു കൈത്താങ്ങ് എന്ന പരിപാടിയില്‍ പ്രളയ ദുരിതാശ്വാസമായി ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ, ചോളം, വൈക്കോല്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും പശുക്കളോ എരുമയോ ചത്തുപോവുകയോ ഒഴുകി പോവുകയോ ചെയ്ത കര്‍ഷകര്‍ക്ക്  30,000 രൂപ നഷ്ടപരിഹാരം നല്‍കും. പോത്ത്, കാള എന്നിവയെ നഷ്ടമായവര്‍ക്ക് 25,000 രൂപയും കിടാരികളെ നഷ്ടമായവര്‍ക്ക് 16,000 രൂപയും  ആടിനെ നഷ്ടമായവര്‍ക്ക് 3,000 രൂപയും നഷ്ടപരിഹാരം നല്‍കും. വൈക്കം താലൂക്കിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പാല്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
സി.കെ ആശ എം.എല്‍.എ അധ്യക്ഷയായിരുന്നു.   തൊഴുത്ത് നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ധനസഹായം നല്‍കും.
ജില്ലയിലെ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ചങ്ങനാശേരി, പള്ളം, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍ എന്നീ ബ്ലോക്കുകളിലെ 63 ക്ഷീരസംഘങ്ങള്‍ക്കാണ് കാലിത്തീറ്റ, ചോളം, വൈക്കോല്‍ എന്നിവ വിതരണം ചെയ്യുന്നത്.  നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡും  ക്ഷീരകര്‍ഷകര്‍ക്ക് സഹായം ലഭ്യമാക്കി യിരിക്കുന്നു. 
ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി.പി സുരേഷ് കുമാര്‍, ഇ ആര്‍ സി എം പി യു ചെയര്‍മാന്‍ ബാലന്‍ മാസ്റ്റര്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.സതീഷ് ബാബു, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ക്ഷീര സംഘം പ്രവര്‍ത്തകര്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.