ലോകത്ത് തന്നെ ആദ്യമായാകും ഒരു നിയമനിർമാണസഭയുടെ ആഭിമുഖ്യത്തിൽ പുസ്തകമേള നടക്കുന്നതെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുൻകൈയെടുത്ത സ്പീക്കർ എ.എൻ. ഷംസീറിനും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം നന്ദി പറഞ്ഞു. ദാരിദ്ര്യം നിറഞ്ഞുനിന്ന ചെറുപ്പകാലത്ത് വിശപ്പടക്കിയിരുന്നത് വായനയിലൂടെയാണ്. ഇന്ന് വായന ലഹരിയാണെന്ന് പുതുതലമുറയെ ഉദ്‌ബോധിപ്പിക്കാൻ ഒരുപാട് പ്രയത്‌നങ്ങൾ വേണ്ടിവരുന്നു. നമ്മുടെ നാടിനെ ഗ്രസിച്ച ദുർഭൂതമാണ് ലഹരി. ലഹരി ഉപയോഗം ഇല്ലാതാക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹം അകമഴിഞ്ഞ പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തിലൂടെ ലഹരിയെ ആഘോഷിക്കാൻ ഒരിക്കലും മുതിർന്നിട്ടില്ല. അതിനാൽ തന്നെ, ലഹരിക്കെതിരായി സംസാരിക്കാനുള്ള യോഗ്യത തനിക്കുണ്ടെന്നും ടി.പത്മനാഭൻ പറഞ്ഞു. കേരള നിയമസഭ അന്താരാഷ്ട്ര പുസത്‌കോത്സവത്തോടനുബന്ധിച്ച് പ്രഥമ നിയമസഭാ ലൈബ്രറി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നിയസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
