സംസ്ഥാനത്തെ ആദ്യ ആരോഗ്യ ഗ്രാമമാകാൻ ഒരുങ്ങി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കാപ്പിക്കുന്ന് . മീനങ്ങാടി അപ്പാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 17 -ാം വാര്‍ഡ് കാപ്പിക്കുന്നിനെ ആരോഗ്യ ഗ്രാമമായി മാറ്റാനുള്ള പദ്ധതി പ്രഖ്യാപനം നടത്തി. നവജാത ശിശുക്കള്‍ മുതല്‍ കിടപ്പ് രോഗികള്‍ വരെയുള്ളവരുടെ ശാരീരിക മാനസിക സാമൂഹിക സുസ്ഥിതി ഉറപ്പാക്കി ഗ്രാമത്തിലെ മുഴുവന്‍ പേര്‍ക്കും ക്ഷേമം ഉറപ്പാക്കുന്ന ആരോഗ്യ വകുപ്പിന്റെ പദ്ധതിയാണ് ആര്‍ദ്രം ആരോഗ്യ ഗ്രാമം. മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, പച്ചക്കറി സ്വയംപര്യാപ്ത, പ്രാഥമിക ചികിത്സ എന്നിവയെ കുറിച്ചുളള ബോധവത്ക്കരണം എന്നിവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സമഗ്ര പ്രാഥമിക ആരോഗ്യ സേവനങ്ങള്‍, മാലിന്യ പരിപാലനം, കുടിവെള്ള സുരക്ഷിതത്വം, 60 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും സേവനങ്ങള്‍ എന്നിവ വാര്‍ഡില്‍ ഉറപ്പു വരുത്തും. സ്ത്രീ സുരക്ഷക്കും പ്രാധാന്യം നല്‍കും. ഒരു വീടിന് ഒരു പാലിയേറ്റീവ് വളണ്ടിയര്‍ എന്ന നിലയില്‍ പാലീയേറ്റീവ് പ്രവര്‍ത്തകരുടെ സേവനവും ഗ്രാമത്തിലുണ്ടാകും. കാര്‍ബണ്‍ സന്തുലിതാവസ്ഥയും നിലനിര്‍ത്തും. വളര്‍ത്തു മൃഗങ്ങള്‍ക്ക് 100 ശതമാനം കുത്തിവെപ്പും നല്‍കും.
വാര്‍ഡിനെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്ന ഇടമായി മാറ്റുന്നതിനുളള നടപടികളുണ്ടാകും. കൗമാരക്കാരുടെ ആരോഗ്യത്തിനും ആരോഗ്യ ഗ്രാമത്തില്‍ പ്രാധാന്യം നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പദ്ധതിയുടെ നടത്തിപ്പില്‍ പങ്കാളികളാകും. വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് ജനകീയ പങ്കാളിത്തതോടെ വാര്‍ഡിലെ ആരോഗ്യ, ആരോഗ്യ അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കും.
ആരോഗ്യ ഗ്രാമം പ്രഖ്യാപന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്, ഡിപിഎം സമീഹ സൈതലവി, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി കുഞ്ഞിക്കണ്ണന്, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.