ഒക്ടോബര്‍ 12 മുതല്‍ 31 വരെ നടക്കുന്ന അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി പട്ടിക ജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരസഭ പള്ളാത്തുരുത്തി വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച എംആര്‍ തോട് ചിറ നഗര്‍ റോഡ് ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്. കേളു നിര്‍വഹിച്ചു. എസ് സി, എസ് ടി വിഭാഗങ്ങളെ ചേർത്തു പിടിച്ചുകൊണ്ടുള്ള വികസനമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ഒമ്പത് വർഷക്കാലം താഴേത്തട്ടിൽ വരെയെത്തുന്ന എണ്ണിയാലൊടുങ്ങാത്ത വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. ഒരു പരാതിയുമില്ലാതെയാണ് കഴിഞ്ഞ ഓണക്കാലം കടന്നുപോയത്. പൊതുവികസനത്തോടൊപ്പം എസ് എസി, എസ് എസ് ടി വിഭാഗങ്ങളെയും ചേർത്തു നിർത്തിക്കൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നടത്തുന്നത്.
1000 ലധികം എസ് സി, എസ് ടി കുട്ടികളാണ് ഇന്ന് വിദേശത്ത് ഉന്നതവിദ്യാഭ്യാസം നടത്തുന്നത്. ഒരു കുട്ടിക്ക് 25 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചെലവഴിക്കുന്നത്. പൈലറ്റ്, എയര്‍ഹോസ്റ്റസ് പഠനം പൂർത്തിയാക്കിയ 115 എസ് സി, എസ് ടി കുട്ടികൾക്ക് ഈയിടെ ഞാൻ എറണാകുളത്ത് വെച്ച് സർട്ടിഫിക്കറ്റ് കൊടുത്തു. ഇവര്‍ക്കെല്ലാം ജോലി ഉറപ്പാക്കാനും സര്‍ക്കാരിന് കഴിഞ്ഞു. തിരുവനന്തപുരത്തെ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ 135 വിദ്യാര്‍ഥികള്‍ക്കാണ് ഏറ്റവും ഉന്നതമായ സ്കില്‍ ട്രെയിനിങ് നല്‍കുന്നത്. ഐഎഎസ് അക്കാദമിയിൽ 100 കണക്കിന് എസ് സി., എസ് ടി വിദ്യാർഥികളാണ് ഇന്ന് സിവില്‍ സര്‍വീസിന് പഠിക്കുന്നത്.
എസ് സിക്കാര്‍ക്ക് വേണ്ടി മാത്രം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജിന് കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് 750 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ഒരു വര്‍ഷം 72 കുട്ടികള്‍ക്കാണ് അവിടെ എംബിബിഎസിന് അഡ്മിഷൻ കൊടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾക്കും തെറ്റിദ്ധരിപ്പിക്കലുകൾക്കും എതിരെ കരുതിയിരിക്കണമെന്നും മന്ത്രി പറഞ്ഞു. ഐക്യവും സാഹോദര്യവും മുറുകെപ്പിടിക്കണം. അതാണ് കേരളത്തിൻ്റെ ശക്തി. അത് നഷ്ടപ്പെട്ടാൽ പിന്നെ ദൈവത്തിൻ്റെ നാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ എച്ച് സലാം എംഎല്‍എ അധ്യക്ഷത വഹിച്ചു. സമഗ്രമായ വികസന മുന്നേറ്റമാണ് ഇക്കഴിഞ്ഞ കാലത്ത് അമ്പലപ്പുഴ മണ്ഡലത്തിലുണ്ടായതെന്ന് എം എൽഎ പറഞ്ഞു. മണ്ഡലത്തിലെ 112 വാർഡുകളിൽ വികസന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചെലവഴിച്ച വാർഡാണ് ആലപ്പുഴ നഗരസഭയിലെ പള്ളാത്തുരുത്തിയെന്നും അദ്ദേഹം പറഞ്ഞു. എം ആർ തോടിനെ ശുചിയായി സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രദേശവാസികളെ എംഎൽഎ അഭിനന്ദിച്ചു.
പട്ടികജാതി വികസന വകുപ്പ് അംബേദ്കർ ഗ്രാമവികസന പദ്ധതി 2022-23 ൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 60 ഓളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന എംആർ തോട് നഗറിലേക്ക് 865 മീറ്റർ നീളത്തിൽ കോൺക്രീറ്റ് റോഡും
കരിങ്കല്ല് കെട്ടും ഉൾപ്പെട്ട നിർമ്മാണം കേരള ഇലക്ട്രിക്കൽആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി-കെൽ ആണ് ഏറ്റെടുത്ത് പൂർത്തീകരിച്ചത്. മാർച്ച് 26ന് നിർമ്മാണം തുടങ്ങി ആറുമാസംകൊണ്ട് പൂർത്തീകരിക്കാനായി. കെല് എഞ്ചിനീയര്‍ അലക്സിനെയും കരാറുകാരൻ മെക്കോൺ കൺസ്ട്രക്ഷൻ പ്രതിനിധി ജബ്ബാറിനെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.
