വനം – വന്യജീവി – മാനുഷിക സംരക്ഷണം ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാറെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കാടിന് സംരക്ഷണം നാടിന് വികസനം എന്ന പേരിൽ വനം വകുപ്പ് സുൽത്താൻ ബത്തേരി നഗരസഭാ ഹാളിൽ സംഘടിപ്പിച്ച വിഷൻ 2031 സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിൻ്റെ നേതൃത്വത്തിൽ ആദ്യമായാണ് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വനമേഖലയോട് ചേർന്ന് അധിവസിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുകയാണ് സെമിനാറിൻ്റെ മുഖ്യലക്ഷ്യം.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിന് കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. 1970 -1972 കാലയളവിൽ വനം കൈയേറ്റം, മന്യമൃഗ വേട്ട എന്നിവ രൂക്ഷമായിരുന്ന കാലഘട്ടത്തിൽ ആഗോള തലത്തിൽ പ്രതികൂല കാലാവസ്ഥാ പ്രതിഭാസങ്ങൾ നേരിട്ടിരുന്നു. പാരിസ്ഥിതിക പ്രതികൂല സാഹചര്യങ്ങൾ പരിഹരിക്കാനായി നടപ്പാക്കിയ കേന്ദ്ര നിയമങ്ങൾ 2016 ൽ നാം സ്വീകരിച്ചതാണ്. നിലവിൽ വനം വകുപ്പ് അഭിമുഖീകരിക്കുന്ന മനുഷ്യ-വന്യ ജീവി സംഘർഷം നേരിടാനും തുടർന്നുള്ള നിയമ നടപടികളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഒരു നാടിനെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് നിയമങ്ങൾ രൂപപ്പെടേണ്ടത്. നാടിനെ ബാധിക്കുന്ന പ്രശ്ന പരിഹാരത്തിന് കാലഘട്ടത്തിന് അനുസ്യതമായി ക്രിയാത്മക ഇടപ്പെടലാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്.
വന നിയമങ്ങളിൽ ജനങ്ങൾക്ക് പ്രയോജനകരമാവും വിധം ഇളവുകൾ നൽകണം. മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം, വന സംരക്ഷണം, വന്യമൃഗ സംരക്ഷണം എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സെമിനാറിൽ ഐ.സി.ഐ.സി.ഐ ബാങ്ക് കോർപറേറ്റ് സോഷ്യൽ റസ്പോൺസിബിളിറ്റി വിഭാഗം 200 ക്യാമറ ട്രാപ്പുകൾ മന്ത്രി എ.കെ ശശീന്ദ്രന് കൈമാറി. ജൈവ വൈവിധ്യങ്ങളുടെ കാവൽക്കാരായ വനം വകുപ്പ് വന്യമൃഗ- മനുഷ്യ സംഘർഷം ലഘൂകരിക്കാൻ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് പട്ടികജാതി – പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു സെമിനാറിൽ പറഞ്ഞു. വന മേഖലയോട് ചേർന്ന പ്രദേശത്ത് ജനപങ്കാളിത്തത്തോടെയാണ് വകുപ്പ് ഇടപെടൽ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
