ദുർഘട മേഖലയിലുള്ള ആദിവാസി നഗരികളിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ കേരളം പദ്ധതി മുഖേന അനുവദിച്ച ട്രൈബൽ മൾട്ടിപർപ്പസ് സെന്റർ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പി.കെ. ബഷീർ എം. എൽ.എ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു.

കേരളത്തിലെ ആദ്യത്തെ ട്രൈബൽ മൾട്ടിപർപ്പസ് സെന്ററാണ് മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ വാളാംതോട് ട്രൈബൽ ഹബ്ബ് കെട്ടിടം. 67.5 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. വെയ്റ്റിങ് റൂം, പരിശോധന മുറി, ഐ.യു.ഡി. മുറി, പ്രതിരോധ കുത്തിവെപ്പ് മുറി എന്നീ സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

പി.കെ. ബഷീർ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി.കെ. ജയന്തി റിപ്പോർട്ട് അവതരിപ്പിച്ചു. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അനുശ്രീ, ചാലിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോണിക്കടവൻ ഷൗക്കത്തലി, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ മഞ്ജു അനിൽ, അനീഷ് അഗസ്റ്റിൻ, അച്ചാമ്മ ജോസഫ്, വിവിധ വാർഡ് മെമ്പർമാർ, മലപ്പുറം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ, ആർദ്രം നോഡൽ ഓഫീസർ കെ.കെ. പ്രവീണ, ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ഇ. ആയിഷകുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയർ പങ്കെടുത്തു. കെട്ടിട നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ച കെ.എച്ച്.ആർ. ഡബ്ലിയു. എസ്. ഏജൻസി അസിസ്റ്റന്റ് എൻജിനീയർ പ്രജിഷ, കോൺട്രാക്ടർ എ.വി. ബൈജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.