കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ മന്ദിരം ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സർക്കാർ സംവിധാനങ്ങളുടെ ആധുനികവൽക്കരണം വേഗത്തിലാക്കിയതിലൂടെ സേവനങ്ങൾ മികവുറ്റതാക്കാനുമായെന്ന് മന്ത്രി പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് കെട്ടിടമാണ് ഇവിടെ. രജിസ്ട്രേഷൻ -റവന്യൂ വകുപ്പുകളുടെ ഡിജിറ്റൽവൽക്കരണവും മുന്നോട്ടാണ്.
15.5 കോടി രൂപയ്ക്ക് നിർമിക്കുന്ന നഗരസഭ ഓഫീസിന് തറക്കല്ലിട്ടു. കൊട്ടാരക്കര രവി നഗറിൽ ഉയരുന്ന 1000 പേർക്ക് തൊഴിലുറപ്പാക്കുന്ന ഐടി പാർക്കിന്റെ ടെൻഡർ- കോൺട്രാക്ട് നടപടികൾ പൂർത്തിയായി. 29 കോടി രൂപയ്ക്ക് കൊട്ടാരക്കര ഗണപതി ക്ഷേത്ര ഗസ്റ്റ് ഹൗസിനുള്ളിൽ നിർമിക്കുന്ന പിൽഗ്രിം അമനിറ്റി കേന്ദ്രം, 18.5 കോടി രൂപയ്ക്ക് നവീകരിക്കുന്ന കൊട്ടാരക്കര ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് ഭരണാനുമതിയായി. ബൈപ്പാസിനുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ തുടരുന്നു.
നെടുവത്തൂരിലെ തിയറ്റർ സമുച്ചയ നിർമാണം ഉടൻ ആരംഭിക്കും. സർക്കാർ ജീവനക്കാർക്കായി പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെയും നിയോഗിച്ചതായി മന്ത്രി അറിയിച്ചു. രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സന്ദേശം വായിച്ചു.
കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺ ബാബു, നഗരസഭ വൈസ് ചെയർമാൻ ഷാജു, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബിന്ദു, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യാചന്ദ്രശേഖർ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വിദ്യ, രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കേരളം കെ മീര, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
