കട്ടപ്പന ടൂറിസം ഹബ് പദ്ധതിയില്‍ പുളിയന്‍മലയെയും ഉള്‍പ്പെടുത്തും

ഇടുക്കിയിലെ റോഡുകളുടെ നിലവാരമുയര്‍ന്ന കാലമാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന നഗരസഭയിലെ 14, 15, 16 വാര്‍ഡുകളില്‍ പൂര്‍ത്തിയായ റോഡുകളുടെ ഉദ്ഘാടനം പുളിയന്‍മലയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.മലയോര ഹൈവേ യാഥാര്‍ഥ്യമായതോടെ കട്ടപ്പനയില്‍ നിന്ന് കുട്ടിക്കാനം വരെയെത്താനുള്ള സമയം അരമണിക്കൂറായി കുറഞ്ഞു. നിര്‍മ്മാണത്തിന്റെ ബാക്കി കട്ടപ്പനയില്‍ നിന്ന് പുളിയന്‍മല വരെയുള്ള ഭാഗത്തെ നിര്‍മ്മാണത്തിനായി 46 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു.  വികസനത്തിന്റെ ഹബ്ബായി പുളിയന്‍മല മാറും. ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ബജറ്റില്‍ പ്രഖ്യാപിച്ച കട്ടപ്പന ടൂറിസം ഹബ് പദ്ധതിയില്‍ പുളിയന്‍മലയെയും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കട്ടപ്പന- തേനി തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ കാര്‍ഷിക, വ്യാപാര സാധ്യതകള്‍ വിപ്ലവകരമാക്കും.

വിദ്യാഭ്യാസ രംഗത്തും വലിയ പുരോഗതിയുണ്ട്. കട്ടപ്പന ഗവ കോളേജിന് കേരളത്തിലെ മികച്ച 255 കോളേജുകളില്‍ 57 -ാം റാങ്ക് നേടി. അടിസ്ഥാന സൗകര്യങ്ങളില്ലാതിരുന്ന പഴയ കാലത്തു നിന്നാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് എന്നത് നാടിന്റെ വളര്‍ച്ച വ്യക്തമാക്കുന്നവെന്നും മന്ത്രി പറഞ്ഞു.

കട്ടപ്പന നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ വി ആര്‍ സജി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ബിന്ദുലത രാജു, മഞ്ജു സുരേഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.സി ബിജു, കെ.എസ്. മോഹനന്‍, വി. ആര്‍. ശശി, അഡ്വ. മനോജ് എം. തോമസ്, കെ.എ മണി, വ്യാപാരി വ്യവസായി അസോസിയേഷന്‍ പ്രതിനിധി
മാത്യുക്കുട്ടി, വിവിധ സംഘടനാ പ്രതിനിധികളായ എസ് എസ് പാല്‍ രാജ്, എ രാജ തുടങ്ങിയവര്‍ പങ്കെടുത്തു.