* സംസ്ഥാന കേരളോത്‌സവം കായികമേളയ്ക്ക് തുടക്കമായി

സംസ്ഥാന കേരളോത്‌സവം കായികമേളയ്ക്ക് തലസ്ഥാനത്ത് വിവിധ വേദികളിൽ തുടക്കമായി. മേളയുടെ ഉദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യമന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. അവസരങ്ങൾ ലഭ്യമല്ലാതെ പോകുന്ന ഗ്രാമീണമേഖലയിലെ കായികതാരങ്ങൾക്ക് അവസരങ്ങൾ ലഭിക്കാൻ കേരളോത്‌സവം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. കേരളോത്‌സവങ്ങളുടെ മികവ് കൂട്ടാൻ അടുത്തവർഷം മുതൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ യുവജനകാര്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് പശ്ചാത്തലവുമൊരുക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമീണമേഖലയിലെ കായികതാരങ്ങളെ കേരളത്തിന്റെ ഭാവി കായികരംഗത്ത് പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിലുള്ള ഇടപെടലുണ്ടാകും. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലങ്ങൾ ഒരുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഗ്രാമങ്ങളിൽ ചിതറിക്കിടക്കുന്ന സ്‌പോർട്‌സ് ക്ലബുകളെ കൂടി ഏകോപിപ്പിക്കുന്ന താഴെതലം വരെയുള്ള സ്‌പോർട്‌സ് കൗൺസിലുകളുടെ ഇടപെടലുകൾ വരും. ഇങ്ങനെ കായിക അഭിരുചിയുള്ളവരെ ഭാവിയിലേക്ക് പരിശീലിപ്പിക്കാനുള്ള നടപടികൾക്കും തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു. 14 ജില്ലകളിലും നിന്നുള്ള ടീമുകളുടെ മാർച്ച് പാസ്‌റ്റോടെയാണ് കായികമേള ആരംഭിച്ചത്. കായികമന്ത്രി അഭിവാദ്യം സ്വീകരിച്ചു. മാർച്ച് പാസ്റ്റിൽ മികച്ച പ്രകടനം നടത്തിയ ടീമുകൾക്ക് മന്ത്രി സമ്മാനം നൽകി. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ ജില്ലകൾ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.

ചടങ്ങിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അധ്യക്ഷത വഹിച്ചു. യുവജനകാര്യവകുപ്പ് സെക്രട്ടറി പതാകയുയർത്തി. ബോർഡ് അംഗങ്ങളായ ഷെരീഫ് പാലോളി, അഫ്‌സൽ കുഞ്ഞുമോൻ, സന്തോഷ് കാല തുടങ്ങിയവർ സംബന്ധിച്ചു. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡൻറ് ഡി. മോഹൻ സ്വാഗതവും യുവജനക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി ആർ.എസ്. കണ്ണൻ നന്ദിയും പറഞ്ഞു. മൂന്നുദിവസങ്ങളിലായി 12 ഇനങ്ങളിൽ നഗരത്തിലെ വിവിധ സ്‌റ്റേഡിയങ്ങളിലാണ് മത്‌സരങ്ങൾ നടക്കുന്നത്. അത്‌ലറ്റിക്‌സ് മത്‌സരങ്ങൾ, ആർച്ചറി, കബഡി, വടംവലി എന്നിവ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലും, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ എന്നിവ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലും ചെസ് വൈ.എം.സി.എ ഹാളിലും ആം റസ്‌ലിംഗും കളരിപ്പയറ്റും സെൻട്രൽ സ്‌റ്റേഡിയം ബാസ്‌ക്കറ്റ് ബോൾ കോർട്ടിലും നടക്കും. 15ന് മത്‌സരങ്ങൾ സമാപിക്കും.