വരള്‍ച്ച മുന്നില്‍കണ്ട് വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ഡാമുകളില്‍ വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി ഏപ്രില്‍, മെയ് വരെ ആവശ്യം വരുന്ന ജലം ശേഖരിച്ചിട്ടുണ്ടെന്ന് ശിരുവാണി പ്രൊജക്ട് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വി.പി.ജോണ്‍ പറഞ്ഞു. ജില്ലയില്‍ മലമ്പുഴ, പോത്തുണ്ടി, മീങ്കര, കാഞ്ഞിരപ്പുഴ ഡാമുകളെയാണ് കുടിവെള്ള പദ്ധതിക്കായി ആശ്രയിക്കുന്നത്. ഇതില്‍ മലമ്പുഴ, പോത്തുണ്ടി,മീങ്കര ഡാമുകളില്‍ ജൂണ്‍ 30 വരെയ്ക്കും കാഞ്ഞിരപ്പുഴ ഡാമില്‍ മെയ് 31 വരെയ്ക്കുമുള്ള ജലം ലഭ്യമാണ്. കഴിഞ്ഞ ദിവസം മലമ്പുഴ ഡാമില്‍ 102.14 മീറ്റര്‍ ജലനിരപ്പും 28.213 എം.എം.ക്യൂബ് (മില്ല്യണ്‍ മീറ്റര്‍ ക്യൂബ്) സംഭരണവും രേഖപ്പെടുത്തിയിരുന്നു. പോത്തുണ്ടി ഡാമില്‍ 92.88 ജലനിരപ്പും 2.576 എം.എം.ക്യൂബ് സംഭരണവും മീങ്കര ഡാമില്‍ 152.52 മീറ്റര്‍ ജലനിരപ്പും 3.828 എം.എം.ക്യൂബ് സംഭരണവും കാഞ്ഞിരപ്പുഴ ഡാമില്‍ 85.37 മീറ്റര്‍ ജലനിരപ്പും 15.877 എം.എം.ക്യൂബ് സംഭരണവുമാണ് രേഖപ്പെടുത്തിയത്.