പ്രളയത്തെതുടര്‍ന്ന് നിലയ്ക്കല്‍ ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായി ആസൂത്രണം ചെയ്തതിന്റെ ഭാഗമായി ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് ജല അതോറിറ്റി ഏര്‍പ്പെടുത്തിയത് വിപുല സംവിധാനം. നിലയ്ക്കലില്‍ നിലവിലുള്ള 40 ലക്ഷം ലിറ്റര്‍ കുടിവെള്ള സംഭരണശേഷിക്ക് പുറമെ 25 ലക്ഷം ലിറ്റര്‍ അധികം ശുദ്ധജലം സംഭരിക്കുന്നതിന് വേണ്ടി അഞ്ച് ലക്ഷം ലിറ്റര്‍ വീതമുള്ള മൂന്ന് സ്റ്റീല്‍ പാനല്‍ ടാങ്കുകളും സ്ഥാപിച്ചു. ഈ ജലസംഭരണികളില്‍ 215 എല്‍എല്‍ഡിപിഇ ടാങ്കുകളും സ്ഥാപിച്ചു.
ഈ ജലസംഭരണികളില്‍ പമ്പ, സീതത്തോട് എന്നിവിടങ്ങളില്‍ നിന്നും ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ച് സംഭരിച്ചു. ജലസംഭരണികളില്‍ നിന്നും 17.50 കി.മീ ദൂരത്തില്‍ 110 എം.എം, 90 എം.എം, 63 എം.എം പിവിസി പൈപ്പുകള്‍ സ്ഥാപിച്ച് ഇടത്താവളങ്ങളിലെ എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിച്ചു. ആര്‍.ഒ പ്ലാന്റുകളില്‍ ശുദ്ധീകരിച്ച കുടിവെള്ളം എടുക്കുന്നതിന് നാല് ടാപ്പുകള്‍ വീതമുള്ള 78 കിയോസ്‌കുകളും രണ്ട് ടാപ്പുകള്‍ വീതമുള്ള 75 കിയോസ്‌കുകളും സ്ഥാപിച്ചു. കൂടാതെ മറ്റ് ആവശ്യങ്ങള്‍ക്ക് കുടിവെള്ളം എടുക്കുന്നതിന് വേണ്ടി 420 പൊതുടാപ്പുകള്‍ ഇടത്താവളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു.
സീതത്തോട് ജലശുദ്ധീകരണ ശാലയ്ക്ക് സമീപത്തുനിന്നും ടാങ്കര്‍ ലോറികളില്‍ വെള്ളം എടുക്കുന്നതിന് കക്കാട് നദിയില്‍ കിണര്‍ നിര്‍മിക്കുകയും ദിനംപ്രതി രണ്ട് ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്രഷര്‍ഫില്‍റ്ററും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു. നിലയ്ക്കലെ ജലവിതരണത്തിന്റെ മേല്‍നോട്ടത്തിന് ക്യാമ്പ് ഓഫീസ് നിര്‍മിച്ചു. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 495.42 ലക്ഷം രൂപ വിനിയോഗിച്ചതായി ജലഅതോറിറ്റി അടൂര്‍ പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വൈ.സജീറ അറിയിച്ചു.
സീതത്തോട് പഞ്ചായത്തിനും ശബരിമല തീര്‍ഥാടകര്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്നതിനായി സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് നബാര്‍ഡിന്റെ ധനസഹായത്തോടുകൂടി 909 ലക്ഷം രൂപയുടെ ഭരണാനുമതി കിട്ടി. ഇന്‍ടേക്ക് കിണര്‍, പമ്പ് ഹൗസ്, 13 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. നിലയ്ക്കലും സമീപ പ്രദേശത്തുമുള്ള ഭൂജലത്തിന്റെ അപര്യാപ്തത കണക്കിലെടുത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിന് സ്ഥിരമായ സംവിധാനം ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സീതത്തോട് നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് നബാര്‍ഡിന്റെ ധനസഹായത്തോടെ 220 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നിലയ്ക്കല്‍ ജലമെത്തിക്കുന്നതിന് ഒന്നാമത്തെ പാക്കേജ് ടെന്‍ഡര്‍ ചെയ്തു.
പ്രളയത്തെ തുടര്‍ന്ന്  പൂര്‍ണമായി നശിച്ചുപോയ അരയാഞ്ഞിലിമണ്‍ ശുദ്ധജല വിതരണ പദ്ധതി പുനര്‍നിര്‍മിക്കുന്നതിന് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന കൊല്ലമുള ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം പൈപ്പ് വഴി അരയാഞ്ഞിലിമണ്ണില്‍ എത്തിച്ച് പുതുതായി സ്ഥാപിക്കുന്ന വിതരണ ശൃംഖല വഴി ജലവിതരണം നടത്തുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചു. ഈ പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് അനുമതിക്കായി ജലഅതോറിറ്റി ചീഫ് എന്‍ജിനീയര്‍ക്ക് (ദക്ഷിണമേഖല) സമര്‍പ്പിച്ചു.