കാലങ്ങളായി തർക്കത്തിൽപ്പെട്ടു കിടക്കുന്ന കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വിവിധ ഭൂപ്രശ്‌നങ്ങൾ പരിശോധിച്ച് ആഗസ്റ്റ് പത്തിനകം റിപോർട്ട് തയ്യാറാക്കും. സി.കെ ശശീന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വനംവകുപ്പുമായി തർക്കത്തിലുള്ള കേസുകളും കൈവശ രേഖ, പട്ടയം തുടങ്ങിയ പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ചയായി.

മൂപ്പൈനാട് വില്ലേജിലെ ക്ലബ് മട്ടം, നീലിമല, കടച്ചിക്കുന്ന്, ജയഹിന്ദ് കോളനി, ചുണ്ടേൽ വില്ലേജിലെ ഹാരീസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റ് ഭൂമി, മണ്ടമല, ചെമ്പ്ര എസ്റ്റേറ്റ്, പടിഞ്ഞാറത്തറ വില്ലേജിലെ കാപ്പിക്കളം, കുന്നത്ത് ഇടവക വില്ലേജിലെ അറമല, മുട്ടിൽ സൗത്ത്-നോർത്ത് വില്ലേജ്, കൽപ്പറ്റ വില്ലേജിലെ ഗൂഡലായികുന്ന്, വെള്ളരിമല, വെള്ളാരംകുന്ന് പെരുംന്തട്ട തുടങ്ങിയ ഇടങ്ങളിലെ ഭൂപ്രശ്‌നങ്ങൾ ചർച്ച ചെയ്തു.

വനംവകുപ്പുമായി തർക്കത്തിലുള്ള നീലിമല, കടച്ചിക്കുന്ന്, ജയഹിന്ദ് കോളനി എന്നിവിടങ്ങളിൽ ജോയിന്റ് സർവേ പൂർത്തിയാക്കിയിട്ടുണ്ട്. സാറ്റാലൈറ്റ് സർവ്വേ ഉടൻ പൂർത്തിയാക്കാൻ സർവ്വേ വകുപ്പിനോട് ആവശ്യപ്പെട്ടു. ഒന്നര ഏക്കർ സ്ഥലമാണ് ക്ലബ് മട്ടത്തെ ഗോൾഫ് ക്ലബിന്റെ പ്രശ്‌ന ഭൂമി.

മൂപ്പൈനാട് മലയാളം പ്ലാന്റേഷൻ ഹൈക്കോടതിയിൽ നിന്നും സമ്പാദിച്ച അനുകൂല വിധി പ്രദേശത്ത് തർക്കത്തിൽപ്പെട്ടു കിടക്കുന്ന മറ്റു സർവേ നമ്പറുകൾക്കും ബാധകമാണോയെന്ന് പരിശോധിച്ച് ആഗസ്റ്റ് ഒന്നിനു മുമ്പ് റിപോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ആഗസ്റ്റ് രണ്ടിന് കാപ്പിക്കളം പ്രശ്‌നഭൂമിയിൽ ജോയിന്റ് സർവ്വേ നടത്തി റിപോർട്ട് സമർപ്പിക്കും.

തുടർന്ന് അവശേഷിക്കുന്ന അർഹരായവർക്ക് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കും. വൈത്തിരി അറമല ഭൂപ്രശ്‌നത്തിന് പരിഹാരം കാണാൻ റിസർവ്വേ നടത്തും. ആദിവാസികൾക്ക് നല്കിയ ഭൂമിയെ കൂടാതെ അധിക സ്ഥലമുണ്ടെങ്കിൽ നിലവിലെ അർഹതപ്പെട്ട കൈവശക്കാർക്ക് നല്കും. വിഷയം പഠിച്ച് ആഗസ്റ്റ് അഞ്ചിനകം റിപോർട്ട് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ടമല ഭൂപ്രശ്‌നത്തിൽ നിലവിൽ ആറ് കേസുകൾ കോടതിയുടെ പരിഗണനയിലാണ്.

ഇവിടെ എഎൽഎയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഇരു കക്ഷികളുമായി ചർച്ച ചെയ്തു സമവായത്തിനുള്ള സാധ്യത പരിശോധിക്കും. മുട്ടിൽ സൗത്ത് പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമിക്കും മുട്ടിൽ നോർത്ത് ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥയിലുള്ള പുറമ്പോക്ക് ഭൂമിക്കും സ്‌കെച്ച് തയ്യാറാക്കും.

നിലവിൽ ഈ ഭൂമി വർഷങ്ങളായി കൈവശം വച്ചുതാമസിക്കുന്നവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടി പരിശോധിച്ച് ആഗസ്റ്റ് അഞ്ചിനകം റിപോർട്ടം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളാരംകുന്ന് പെരുംന്തട്ട കൈവശ ഭൂമിയിൽ ആഗസ്റ്റ് 10ന് മുമ്പായി സർവ്വേ പൂർത്തിയാക്കി റിപോർട്ട് നല്കും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗുഡലായികുന്ന് ഭൂപ്രശ്‌നം സർക്കാർതലത്തിൽ തീരുമാനമെടുക്കും.

വനം വകുപ്പുമായുള്ള ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമമുണ്ടാവുമെന്നും അതിനായി ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേരുമെന്നും സി.കെ ശശീന്ദ്രൻ എഎൽഎ പറഞ്ഞു. ഭൂപ്രശ്‌നത്തിൽ ഏതെങ്കിലും ഒരു വകുപ്പ് എടുക്കുന്ന തീരുമാനം പരിശോധിക്കാൻ വീണ്ടും ജോയിന്റ് സർവ്വേ നടത്തുമെന്നും ജില്ലാ കളക്ടർ എ.ആർ അജയകുമാറും അറിയിച്ചു. യോഗത്തിൽ സബ്കളക്ടർ എൻ.എസ്.കെ ഉമേഷ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, തഹദിൽമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.