റിപ്പബ്ലിക്ദിന തലേന്ന് ദേശസ്നേഹവും സ്വാഭിമാനവും നിറച്ച് കളക്ടറേറ്റിൽ സദ്ഭാവന എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. മുംബൈ ഭീകരാക്രമണത്തിൽ മാരകമായി പരിക്കേറ്റ് മനക്കരുത്ത് കൊണ്ട് ജീവിതം തിരിച്ച പിടിച്ച കമാൻഡോ മനേഷ് പി വി ശൗര്യചക്ര, ജീവനക്കാരും എൻ സി സി കേഡറ്റുകളും യുവജനങ്ങളുമായി സംവദിച്ചപ്പോൾ അന്ധതയുടെ ആക്രമണത്തിൽ പതറാതെ കവിതയും മോണോ ആക്ടുമായി ശിശുക്ഷേമവകുപ്പിന്റെ ഉജ്വലബാല്യപുരസ്‌കാര ജേതാവ് മാസ്റ്റർ ഗോകുൽരാജ് ഏവരെയും വിസ്മയിപ്പിച്ചു. രാജ്യത്തെ സേവിക്കാനും സംരക്ഷിക്കാനും ഓരോ സൈനികനും ജീവൻ ബലിയർപ്പിച്ച് പൊരുതുമ്പോൾ അനാവശ്യ വിവാദങ്ങളുമായി വെട്ടിമരിക്കുന്ന തലമുറ ഒരിക്കലും രാഷ്ട്രത്തിന് ഭൂഷണമല്ലെന്ന് കമാൻഡോ മനേഷ് പറഞ്ഞു. രാഷ്ട്രത്തിന് മാതൃകയായി പരസ്പരം സേവിച്ചും സ്നേഹിച്ചും സംവദിച്ചും ജീവിക്കേണ്ടവരാണ് നമ്മൾ. വൈകാരികതയല്ല വിചാരമാണ് നമ്മെ നയിക്കേണ്ടത്. രാഷ്ട്രവിരുദ്ധ ശക്തികൾക്കെതിരെയാണ് പൊരുതേണ്ടത്. രാഷ്ട്രത്തിനകത്തല്ല എന്നദ്ദേഹം പറഞ്ഞു. അയ്യപ്പപണിക്കരുടെ കവിതയും ഏതാനും താരങ്ങളുടെയും ജീവികളുടെയും ശബ്ദാനുകരണവും നടത്തി ഏവരെയും അദ്ഭുതപ്പെടുത്തിയ നാലാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ഗോകുൽരാജ് അന്ധതയ്ക്കെന്നല്ല ഒരു ശക്തിക്കും തന്നിലെ ആവേശത്തെ കെടുത്താനാവില്ലെന്ന സന്ദേശമാണ് നൽകിയത്. ജീവിതത്തിൽ നേടാവുന്നതെല്ലാം നേടുക തന്നെ ചെയ്യുമെന്ന ദൃഢനിശ്ചയമാണ് ഗോകുൽരാജിൽ തെളിഞ്ഞ്കണ്ടത്.
ജില്ലാകളക്ടർ ജീവൻബാബു കെയുടെ അധ്യക്ഷതയിൽ കമാൻഡോ മനേഷ് പി വി ശൗര്യചക്ര പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ ജി സൈമൺ അനുമോദന ഭാഷണം നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സുഗതൻ ഇ വി, പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ഷാഫി എന്നിവർ ആശംസ നേർന്നു. എഡിഎം എൻ ദേവിദാസ് സ്വാഗതവും ഡെപ്യൂട്ടി കളക്ടർ എ കെ രമേന്ദ്രൻ നന്ദിയും പറഞ്ഞു.
