പത്തനംതിട്ട: കോവിഡ്-19 വ്യാപനം പുതുതായി റിപ്പോര്‍ട്ടാകുന്ന സമീപ ജില്ലകളുമായി അതിര്‍ത്തി  പങ്കിടുന്ന പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷയൊരുക്കി പത്തനംതിട്ട ജില്ലാ പോലീസ്. ഒപ്പം, ഹോട്ട് സ്‌പോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഗതാഗതം കര്‍ശകനമായി നിയന്ത്രിച്ചും പോലീസ് പരിശോധനയും നടപടികളും തുടരുന്നു. അതിനാല്‍തന്നെ കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ വിലക്കുകളുടെ ലംഘനങ്ങള്‍ക്ക്  എടുക്കുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ബുധന്‍ ഉച്ചയ്ക്കുശേഷം മുതല്‍ വ്യാഴം 4 വരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ടായത് 523 കേസുകള്‍. 543 പേര്‍ അറസ്റ്റിലാകുകയും 447 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു.
മാസ്‌ക് നിര്‍ബന്ധമാക്കി തുടങ്ങിയുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും, ലംഘനങ്ങള്‍ക്കെതിരായി പകര്‍ച്ചനവ്യാധി തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത്  നിയമനടപടികള്‍ കൈക്കൊള്ളുന്നത് തുടരും. അതിഥി തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി സഹായം ആവശ്യമായവര്‍ക്ക് എല്ലാവിധ സേവനം ലഭ്യമാക്കി വരുന്നുണ്ടന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.