പരമ്പരാഗത മത്സ്യതൊഴില്‍ മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുന്ന രീതിയിലാകും മത്സ്യഫെഡ് ഫിഷ് സ്റ്റാളുകളുടെ പ്രവര്‍ത്തനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യഫെഡ് ഫിഷ് സ്റ്റാളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ കൊടുമണ്‍ സപ്ലൈകോ ബില്‍ഡിംഗില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ലേലത്തില്‍ നടക്കുന്ന വെട്ടിപ്പുകള്‍ തടഞ്ഞുകൊണ്ട് ഇടനിലക്കാരില്ലാതെ ഹാര്‍ബറുകളില്‍ നിന്നും നേരിട്ട് മത്സ്യം മാര്‍ക്കറ്റുകളിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തന രീതിയാണ് അവലംബിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനതലത്തില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഈ പ്രതികൂല സാഹചര്യത്തിലും മാലിന്യ രഹിത മത്സ്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു സഹകരണവകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 140 മണ്ഡലങ്ങളിലും മത്സ്യഫെഡ് ഫിഷ് സ്റ്റാളുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനു എല്ലാ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഫിഷ് സ്റ്റാളുകളുടെ പ്രവര്‍ത്തനം സംസ്ഥാനതലത്തില്‍ ആരംഭിക്കുന്നതോടെ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് കൂടുതല്‍ പ്രോത്സാഹനമാകുമെന്നും മന്ത്രി പറഞ്ഞു.
  മറ്റു മണ്ഡലങ്ങളില്‍നിന്നും വ്യത്യസ്തമായി രണ്ടു ഫിഷ് സ്റ്റാളുകള്‍ അനുവദിച്ചതില്‍ സന്തോഷം ഉണ്ടെന്നു ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അടൂര്‍ മണ്ഡലത്തിലെ കൊടുമണ്‍ അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച മത്സ്യഫെഡ് ഫിഷ് സ്റ്റാളിന്റെ  ഉദ്ഘാടന ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കുഞ്ഞന്നാമ്മക്കുഞ്ഞിന് ആദ്യ വില്പ്പന നടത്തി സംസാരിക്കുകയായിരുന്നു ചിറ്റയം ഗോപകുമാര്‍ എംഎല്‍എ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.ബി രാജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പ്രകാശ്, കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ് ഉണ്ണിത്താന്‍, ഗ്രാമ പഞ്ചായത്ത് അംഗം എ.ജി ശ്രീകുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി.അനിരുദ്ധന്‍, കൊടുമണ്‍ ഫിനാഷ്യല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എ.എന്‍ സലിം, കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.സി ചന്ദ്രന്‍, അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.രാജാറാവു, സെക്രട്ടറി ജി.ഷീജ, വൈസ് പ്രസിഡന്റ് ശശിധര കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.